നീനുവിന് മാനസിക പ്രശ്‌നം ഉണ്ടെന്നാരോപിച്ച്‌ അമ്മ രഹ്‌ന. കെവിന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രഹ്‌ന കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കാന്‍ ഹാജരായപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നറിയുന്നത് കൊണ്ടാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്നും കൊണ്ടു പോകാന്‍ ശ്രമിച്ചത്. നീനുവിനെ ചികിത്സക്ക് കൊണ്ടു പോയിട്ടുണ്ട്. നീനുവുമായി അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടെന്ന ആരോപണം തെറ്റാണ്. കെവിനുമായി അടുപ്പമുണ്ടെന്ന് നീനു പറഞ്ഞിട്ടില്ല. അറിയിച്ചിരുന്നെങ്കില്‍ ഉറപ്പായും വിവാഹം നടത്തി കൊടുക്കുമായിരുന്നു.’

മകന്‍ ഷാനു ഗള്‍ഫില്‍ നിന്നും വന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും, ഒളിവില്‍ പോയിട്ടില്ലെന്നും രഹ്‌ന പറഞ്ഞു. കെവന്‍ മരിച്ചതില്‍ ഭര്‍ത്താവും താനും മകനും കുറ്റക്കാരല്ല.

ചോദ്യം ചെയ്യലിനായി ഹാജരായ രഹ്‌നയെ കെവിന്‍ വധത്തില്‍ പ്രതി ചേര്‍ക്കേണ്ടതുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. മൊഴിയെടുക്കല്‍ കഴിഞ്ഞതിന് ശേഷമേ രഹ്‌നയുടെ പങ്കിനെ കുറിച്ച്‌ അറിയാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

തെന്മല സ്വദേശി നീനുവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ച കെവിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുളള സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

കൊലക്ക് മുന്‍പ് കെവിന്‍ ജോസഫിനെ നീനുവിന്റെ പിതാവ് ചാക്കോ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലക്ക് മുന്‍പ് ചാക്കോ കെവിനെ ഫോണില്‍ വിളിച്ച്‌ നീനുവുമായുളള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേസില്‍ നീനുവിന്റെ അച്ഛനും സഹോദരനും പ്രതികളാണ്.