കെവിന്‍റെ ദുരഭിമാനക്കൊലയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന എസ്ഐ ഷിബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കോട്ടയം ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന ഷിബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെവിന്‍റെ സുഹൃത്ത് അനീഷ് തന്നെയാണ് രംഗത്തെത്തിയത്. കെവിനോടും നീനുവിനോടും വൈരാഗ്യമുള്ളതുപോലെയാണ് എസ്.ഐ തുടക്കം മുതല്‍ പെരുമാറിയതെന്ന് അനീഷ് വെളിപ്പെടുത്തി.

ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തെന്ന വിവരമറിഞ്ഞ നീനുവിന്‍റെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കെവിനെയും നീനുവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയും രേഖകളും സുഹൃത്ത് അനീഷ് ആദ്യം പൊലീസുദ്യോഗസ്ഥരെ കാണിച്ചു. എസ്.ഐ വരട്ടെയെന്ന് മറുപടി. എസ്.ഐ എത്തിയപ്പോള്‍ രേഖകള്‍ കൊടുത്തെങ്കിലും അത് എടുക്കാനോ പരിശോധിക്കാനോ തയ്യാറായില്ല. കെവിനെയും നീനുവിനെയും കാണണമെന്ന് എസ്.ഐ ആവശ്യപ്പെട്ടു. വന്നപ്പോള്‍ കെവിന്‍റെ കയ്യില്‍ പിടിച്ച് തള്ളിമാറ്റിയ എസ്.ഐ നീനുവിന്‍റെ അച്ഛനോട് ‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ എന്ന് പറഞ്ഞു.

സ്റ്റേഷനില്‍ നിന്ന് തല്ലിയും വലിച്ചിഴച്ചുമാണ് അച്ഛന്‍ നീനുവിനെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്ക് കൊണ്ടുപോയത്. ഇടയ്ക്ക് നിലത്തുവീണുപോയ നീനുവിനെ ചവിട്ടാന്‍ എസ്.ഐ ആക്രോശിച്ചു. ചോദ്യം ചെയ്ത തന്നോടും സുഹൃത്തുക്കളോടും ‘മാറി നില്‍ക്ക്, ഇതില്‍ ഇടപെടണ്ട’ എന്നും അലറി എസ്.ഐയെന്നും അനീഷ് വെളിപ്പെടുത്തുന്നു.
ബഹളം കണ്ട് റോഡിലൂടെ പോയവര്‍ വാഹനം നിര്‍ത്തി ചിത്രങ്ങളും വിഡിയോയും എടുക്കാന്‍ തുടങ്ങിയതോടെ എസ്.ഐ അകത്തേക്ക് വലിഞ്ഞു. അവരെ അകത്തേക്ക് കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയെന്നും അനീഷ് പറയുന്നു.

പിന്നീട് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കെവിനൊപ്പം പോയാല്‍ മതിയെന്ന് നീനു അറിയിച്ചു. ഞായറാഴ്ച കെവിനെ കാണാതായപ്പോള്‍ പരാതി പറയാനെത്തിയ നീനുവിനോടും കെവിന്‍റെ കുടുംബത്തോടും ഇതേ സമീപനമാണ് എസ്.ഐ സ്വീകരിച്ചത്. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിന്‍റെ നമ്പറടക്കമാണ് കുടുംബം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എന്നിട്ടും പൊലീസ് തിരി​ഞ്ഞുനോക്കിയില്ല. വഴിയിലിറക്കിവിട്ട അനീഷ് പത്ത് മണിയോടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോള്‍ മുതല്‍ അക്രമിസംഘത്തിന്‍റെ ആളുകള്‍ അതേ ഇന്നോവ കാറിലും ബൈക്കുകളിലുമായി സ്റ്റേഷന് ചുറ്റും കറങ്ങിനടക്കുന്നുണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നുമുണ്ടായിരുന്നു എന്നാണ് സുഹൃത്ത് അനീഷ് പറയുന്നത്. ഇതേപ്പറ്റി പറയുമ്പോള്‍ മാറി നില്‍ക്ക്, മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്, അത് കഴിഞ്ഞ് കേള്‍ക്കാം എന്നൊക്കെ പറഞ്ഞ് എസ്.ഐ ഒഴിഞ്ഞുമാറി.കെവിന്‍ കൊല്ലപ്പെട്ടതിന് ശേഷവും ബന്ധു അനീഷിന് അക്രമിസംഘത്തിന്‍റെ ഭീഷണിയുണ്ടായിരുന്നതായും സുഹൃത്ത് വെളിപ്പെടുത്തി.

എന്നാൽ അതിനു ശേഷം രണ്ടാമത് അക്രമികള്‍ക്ക് കെവിൻ ഒളിവിൽ കഴിഞ്ഞ അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് കോട്ടയത്തെ ഒരു എഎസ്‌ഐ യെന്ന് റിപ്പോര്‍റ്റുകൾ. സംക്രാന്തിക്കാരനായ കെവിന്‍ ഐടിഐ പഠിച്ചത് അനീഷിന്റെ വീട്ടില്‍ നിന്നായിരുന്നു. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് തനിച്ചായ അനീഷിന്റെ വീട്ടിലായിരുന്നു കെവിന്‍ മിക്കവാറും. തട്ടിക്കൊണ്ടു പോകല്‍ നടന്ന ദിവസം നീനുവിനെ ലേഡീസ് ഹോസ്റ്റലില്‍ ആക്കിയ ശേഷം കെവിന്‍ എത്തിയതും അനീഷിന്റെ വീട്ടിലായിരുന്നു. ചില സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ദ്ധരാത്രി വരെ സംസാരിച്ചിരുന്ന ശേഷമാണ് ഇരുവരും ഉറങ്ങിയത്. ഇതിനെല്ലാം പുറമേ പിറ്റേന്ന് നീനുവും പിതാവും പരാതി നല്‍കാന്‍ എത്തിയപ്പോള്‍ അക്രമിസംഘവുമായി എസ്‌ഐ സംസാരിക്കുകയും സംഘം തെന്മലയില്‍ ഉണ്ടെന്നും ഉടന്‍ സ്‌റ്റേഷനില്‍ എത്തുമെന്നും പറയുകയും ചെയ്തു.

മാന്നാനത്തെ വീട്ടില്‍ അക്രമിസംഘം കഴുത്തില്‍ വടിവാള്‍ വെച്ച് കെവിനെയും അനീഷിനെയും വാഹനത്തില്‍ കയറ്റുമ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍ നോക്കി നിന്നെന്നും നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ അതിനെ അടക്കി വാഹനങ്ങള്‍ക്ക് പോകാന്‍ അവസരം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍. തെന്മലയില്‍ നിന്നുള്ള അക്രമിസംഘത്തിന് കെവിന്റെ ബന്ധു അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് ആരാണെന്ന തരത്തിലുള്ള അന്വേഷണം പോലീസ് ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു. സംഭവത്തില്‍ കെവിനുള്ള അനീഷിന്റെ വീട് കൃത്യമായി കണ്ടെത്താന്‍ അക്രമിസംഘത്തിന് പ്രാദേശിക സഹായം കിട്ടിയിരിക്കാമെന്ന് അന്വേഷണസംഘം ഇന്നലെ തന്നെ വിലയിരുത്തിയിരുന്നു.

ഇക്കാര്യത്തിലുള്ള ഫോണ്‍വിളികളുടെ മൊബൈല്‍ ടവര്‍ റിപ്പോര്‍ട്ടിനായുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. ഇതാണ് എഎസ്‌ഐ യിലേക്ക് എത്തിയിരിക്കുന്നത്. അനീഷിന്റെ വീട്ടില്‍ അക്രമിസംഘം നാശനഷ്ടം വരുത്തിയപ്പോള്‍ തന്നെ സമീപവാസികള്‍ എഴുന്നേറ്റിരുന്നു. എന്നാല്‍ അക്രമികള്‍ ഭയപ്പെടുത്തി.  നാട്ടുകാര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത എഎസ്‌ഐ വാഹനത്തിന് പോകാന്‍ അവസരം നല്‍കി. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നതിന് ശേഷവും പ്രതികള്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗാന്ധിനഗര്‍ പോലീസ് നടത്തിയത്. പരാതിയുമായി നീനുവും കെവിന്റെ പിതാവ് രാജനും എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ എസ്‌ഐ ഷിബു കൂട്ടാക്കിയില്ല.

മാത്രമല്ല സംഭവത്തില്‍ അലംഭാവം കാട്ടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ടെങ്കിലൂം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാനുള്ള ചെറിയ കാര്യം പോലും ചെയ്യാതെ വീഴ്ച വരുത്തി. പുലര്‍കാല പെട്രോളിംഗിനുള്ള ഹൈവേ സംഘങ്ങള്‍ക്ക് പുറമേ 33 പെട്രോളിംഗ് വാഹനങ്ങള്‍ കോട്ടയത്തുണ്ട്. കോട്ടയം മുതല്‍ തെന്മല വരെ പത്തിലധികം സ്‌റ്റേഷനുകളുണ്ട്.