തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അഞ്ചംഗ ഗുണ്ടാസംഘത്തെ അറസ്റ്റുചെയ്തു. പിടിയിലായവരില്‍ യു.എ.പി.എ കേസ് പ്രതിയും. സംഭവത്തിനു സ്വര്‍ണകടത്തുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ്.

ഈ മാസം ആറിനു ഷാര്‍ജയില്‍ നിന്നു പുലര്‍ച്ചെ 2.50 നു തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശി നിസാറിനേയും ഒപ്പമെത്തിയ മംഗലാപുരം സ്വദേശികളായ രണ്ടു സ്ത്രീകളേയും തട്ടികൊണ്ടുപോകാനാണ് ശ്രമുമുണ്ടായത്. വിമാനത്താവളത്തിലുണ്ടായ ബഹളത്തിനിടെ പൊലീസ് എത്തിയതോടെ അഞ്ചംഗസംഘം കടന്നു കളയുകയായിരുന്നു. പിന്നീട് നിസാറില്‍ നിന്നും സ്ത്രീകളില്‍ നിന്നും പരാതി എഴുതി വാങ്ങുകയായിരുന്നു.പിന്നീടു നടന്ന അന്വേഷണത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റുചെയ്തത്.

പരാതിനല്‍കിയെങ്കിലും പിന്നീട് അന്വേഷമവുമായി ഇവര്‍ സഹകരിക്കാത്തത് പൊലീസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇതോടെ നിസാരും സ്ത്രീകളും സ്വര്‍ണകടത്തിന്റെ ശൃംഖലയിലുളളവരാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തിയാകാമെന്ന കാര്യവും പൊലീസ് തള്ളികളയുന്നില്ല.