നവജാത ശിശുവിന്റെ ലിംഗം മുറിച്ചു. ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാനാണ് ഈ കൃത്യം ചെയ്തത്. ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയില്‍ രണ്ടു ഡോക്ടര്‍മാര്‍ നടത്തുന്ന നഴ്സിംഗ് ഹോമിലാണ് സംഭവം. എന്നാല്‍ ഇവര്‍ക്ക് ​​ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ല എന്ന് മെഡിക്കല്‍ അധികാരികള്‍ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരണത്തിനു കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

ബാലി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന അനില്‍ പാണ്ഡെയുടെ ഭാര്യ ഗുഡിയ ദേവിയെ പ്രസവത്തിനായി കഴിഞ്ഞ ചൊവ്വാഴ്ച്ച ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഗുഡിയയെ നഴ്സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന് വിധേയയാക്കുകയും പെണ്‍കുട്ടി ആണെന്ന റിപ്പോര്‍ട്ട് ആദ്യം കൊടുക്കുകയായിരുന്നു. എന്നാല്‍ ഗുഡിയയ്ക്കുണ്ടായ കുഞ്ഞ് ആണ്‍ കുട്ടിയാണെന്ന് കണ്ടതോടെ ലിംഗനിര്‍ണയത്തിലെ പിഴവ് മറച്ച് അഭിമാനം കാക്കാന്‍ ഇവര്‍ പ്രസവമുറിയില്‍ വച്ചു തന്നെ കുഞ്ഞിന്റെ ലിംഗം മുറിച്ചു മാറ്റുകയായിരുന്നു.

തുടര്‍ന്നു ജനിച്ച കുഞ്ഞ് പെണ്ണാണെന്നും കുഞ്ഞിന്റെ അവയവങ്ങള്‍ക്ക് വൈകല്യമുണ്ടെന്നും ഇവര്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ഗുഡിയയുടെ അമ്മയുടെ ശ്രദ്ധയില്‍ പെടുകയും സത്യം പുറത്തു വരികയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് തുടര്‍ന്ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ നഴ്സിംഗ് ഹോം നടത്തിയിരുന്ന ഡോ. അനുല്‍ കുമാര്‍, ഡോ.അരുണ്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.