മയാമി: യു. എസില്‍ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവരുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് മയാമി കോടതി ജീവപര്യന്ത്യം ശിക്ഷ വിധിച്ചു. ദെരക് മെഡിന എന്ന 33കാരനാണ് ഭാര്യ ജെന്നിഫര്‍ അല്‍ഫോണ്‍സയെ വെടിവെച്ചു കൊന്നത്. എട്ടു തവണയാണ് ഇയാള്‍ ജെന്നിഫറിനു നേരെ നിറയൊഴിച്ചത്. 2013 ആഗസ്റ്റിലാണ് സംഭവം.
വര്‍ഷങ്ങളായി ഭാര്യ തന്നോട് മോശമായാണ് പെരുമാറിയിട്ടുള്ളതെന്നും, കത്തികാട്ടി തന്നെ ഭീഷണിപ്പെടുത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായാണ് വെടിവെച്ചതെന്നുമുള്ള മെഡിനയുടെ വാദം കഴിഞ്ഞ നവംബറില്‍ കോടതി തള്ളിയിരുന്നു. 27 കാരിയായ ഭാര്യ മരിച്ചു കിടക്കുന്ന ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വ്യാപകമായ ശ്രദ്ധയാണ് ഈ കേസിന് ലഭിച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് താനാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ ഏറ്റു പറഞ്ഞിരുന്നു. ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ദെരക് മെഡിനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…. ‘എന്റെ ഭാര്യയെ കൊന്നതിന് ഒന്നുകില്‍ ഞാന്‍ ജയിലില്‍ പോകും അല്ലെങ്കില്‍ മരണ ശിക്ഷ ലഭിക്കും, സുഹൃത്തുക്കളെ മിസ് ചെയ്യും, എല്ലാവരെയും സ്‌നേഹിക്കുന്നു. വര്‍ഷങ്ങളായുള്ള ഭാര്യയുടെ മോശം പെരുമാറ്റം സഹിക്കാന്‍ പറ്റാത്തതു മൂലമാണ് ഇത് ചെയ്തത്. നിങ്ങള്‍ക്കെന്നെ മനസ്സിലാകുമല്ലോ’.