ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഞെട്ടിപ്പിക്കുന്ന ക്രൂരത പരമ്പരയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി 26കാരി. രാജ്യത്ത് നിന്ന് രക്ഷപ്പെട്ട ഹീ യോണ്‍ ലിം എന്ന യുവതിയാണ് കിം ജോങ് ഉന്നിന്റെ ക്രൂരതകളെ കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത്.

2015ല്‍ അമ്മയോടൊപ്പം ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടതാണ് ലിം. 11 സംഗീതജ്ഞരെ പരസ്യമായി വിമാനവേധ തോക്കു കൊണ്ടു വെടിവച്ചു കൊന്നതിനു താന്‍ സാക്ഷിയാണെന്നു ഹീ യോണ്‍ ലിം വെളിപ്പെടുത്തുന്നു.

”സംഗീതജ്ഞരെ കൈകെട്ടി, തുടര്‍ന്ന് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാമൂടിക്കെട്ടി, കറുത്ത തുണി കൊണ്ടു മുഖം മൂടി, ചാട്ടകൊണ്ടടിച്ചാണു തോക്കിനു മുന്നില്‍ കൊണ്ടുവന്നത്. ശിക്ഷ നടപ്പാക്കുന്നതു കാണാന്‍ 10,000 പേരെ വിളിച്ചുകൂട്ടിയിരുന്നു. അക്കൂട്ടത്തിലായിരുന്നു ഞാനും. ഒന്നിനു പുറകെ ഒന്നായി പീരങ്കികള്‍ വെടിയുതിര്‍ത്തു. 11 പേരുടെയും ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. ശരീരഭാഗങ്ങള്‍ക്കു മുകളിലൂടെ പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി. 200 അടി അടുത്തു നിന്നു കാണേണ്ടി വന്ന ആ കാഴ്ച എന്നെ രോഗിയാക്കി” – ലിം പറയുന്നു.

അശ്ലീല ചിത്രം നിര്‍മിച്ചുവെന്നാരോപിച്ചാണു സംഗീതജ്ഞരെ കൊലപ്പെടുത്തിയത്. വധശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ കാണാന്‍ ആളുകളെ വിളിച്ചു ചേര്‍ക്കുന്നതും അതു കഴിഞ്ഞാല്‍ മൃഷ്ടാന്നഭോജനം കഴിക്കുന്നതും കിമ്മിന്റെ വിനോദമാണെന്നും ലിം പറയുന്നു. സഹപാഠികളിലൊരാളെ കിം ലൈംഗിക അടിമയാക്കാന്‍ പിടിച്ചുകൊണ്ടു പോയപ്പോഴാണു താന്‍ രക്ഷപ്പെടാന്‍ തീരുമാനിച്ചതെന്നും, അമ്മയ്ക്കും സഹോദരനുമൊപ്പം ജീവന്‍ കയ്യിലെടുത്താണു രാജ്യത്തു നിന്നു കടന്നതെന്നും ലിം പറയുന്നു.