എന്‍എച്ച്എസിന്റെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും അമിതച്ചെലവു വരുത്തി എന്ന റെക്കോര്‍ഡ് ഇനി കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ ട്രസ്റ്റിന് സ്വന്തം. 180 മില്യനും 191 മില്യനുമിടക്കാണ് ട്രസ്റ്റ് വാര്‍ഷിക കമ്മിയായി രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി നേരിട്ട ചില തിരിച്ചടികള്‍ മൂലമാണ് 2018-19 വര്‍ഷത്തില്‍ പ്രതീക്ഷിച്ചിരുന്ന 146 മില്യന്‍ പൗണ്ടിന്റെ കമ്മി മറ്റൊരു 45 മില്യനോളം ഉയര്‍ന്നതെന്ന് രേഖകള്‍ തെളിയിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൈവറ്റ് ഫിനാന്‍സ് ഇനിഷ്യേറ്റീവ് കോണ്‍ട്രാക്ട്, നഴ്‌സുമാരുടെ കുറവു പരിഹരിക്കാന്‍ ഏജന്‍സി സ്റ്റാഫിന്റെ അമിതമായ ഉപയോഗം, നാലു മണിക്കൂര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ടാര്‍ജറ്റ് പാലിക്കാത്തതിനാല്‍ ലഭിച്ച പിഴകള്‍ തുടങ്ങിയവ മൂലം ട്രസ്റ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

ഓര്‍പിംഗ്ടണിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഏറ്റെടുത്തതും ട്രസ്റ്റിന്റെ പ്രതിസന്ധി രൂക്ഷമാക്കി. 2010 മുതല്‍ എന്‍എച്ച്എസ് വര്‍ഷം 1 ശതമാനം മാത്രമേ വര്‍ദ്ധിപ്പിക്കൂ എന്ന സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങളോളം ട്രസ്റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ കഷ്ടത്തിലാക്കി. ഈ സമയത്ത് രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനയുണ്ടായത് മറ്റാശുപത്രികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ബജറ്റിനപ്പുറത്തേക്ക് ആശുപത്രിയുടെ ചെലവുകള്‍ വര്‍ന്നത് ട്രസ്റ്റിനെ പ്രത്യേക സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ട്രസ്റ്റുകളുടെ പട്ടികയില്‍ 2017 ഡിസംബറില്‍ എത്തിക്കുകയും ചെയ്തു. ലീഡര്‍ഷിപ്പ് ടീമില്‍ നിന്ന് മുന്‍ സിവില്‍ സര്‍വീസ് ഹെഡ് ആയിരുന്ന ലോര്‍ഡ് കേഴ്‌സ്ലേക്കിനെപ്പോലെയുള്ളവര്‍ വിട്ടുപോയതും ട്രസ്റ്റിനെ ബുദ്ധിമുട്ടിലാക്കി.

2017-18 വര്‍ഷത്തില്‍ കിംഗ്‌സ് ട്രസ്റ്റ് രേഖപ്പെടുത്തിയ 132 മില്യന്‍ പൗണ്ട് ഡെഫിസിറ്റ് ഇതുവരെയുള്ള റെക്കോര്‍ഡാണ്. 2016-17 വര്‍ഷത്തില്‍ 48.6 മില്യനായിരുന്നു വാര്‍ഷിക കമ്മി. കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയ 180 മില്യന്‍ മുതല്‍ 191 മില്യന്‍ വരെയുള്ള ഡെഫിസിറ്റ് ട്രസ്റ്റ് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.