സഖറിയ പുത്തന്‍കളം

മാഞ്ചസ്റ്റര്‍: ഷ്രൂസ്ബെറി രൂപതയിലെ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് രണ്ട് ദിനം മാത്രം അവശേഷിക്കേ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സി അംഗങ്ങള്‍ വിശ്വാസികളെ സ്വീകരിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ വിഫിന്‍ഷോയിലെ സെന്റ് ആന്റണീസ് ചര്‍ച്ചിലേയ്ക്ക് ശനിയാഴ്ച രാവിലെ മുതല്‍ തീര്‍ത്ഥാടന യാത്രയായി ഒഴുകിയെത്തും.

ഇത്തവണ തിരുന്നാളിന് കഴിഞ്ഞ വര്‍ഷത്തെക്കാളും അധികമായി പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. നൂറിലധികം പ്രസുദേന്തിമാര്‍ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുമ്പോള്‍ ചരിത്ര സംഭവമാക്കുവാനാണ് സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സി അംഗങ്ങള്‍ ഒരുങ്ങുന്നത്. പുഷ്പാലംകൃതമായ ദേവാലയത്തില്‍ ഭക്തിസാന്ദ്രമാര്‍ന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികനാകുന്ന വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ഊഷ്മളോജ്വലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

ആര്‍ച്ച് ബിഷപ്പ് ആയതിനുശേഷം പ്രഥമ യു.കെ സന്ദര്‍ശനത്തിന് എത്തുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് സ്വാഗതമരുളി യു.കെ.കെ.സി.എയും യൂണിറ്റുകളും ആശംസകള്‍ അറിയിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് തിരുവചന സന്ദേശം നല്‍കുന്നത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും മതബോധന വാര്‍ഷികം ഉത്ഘാടനം ചെയ്യുന്നത് യു.കെ. ക്നാനായക്കാരുടെ ”രണ്ടാം പത്താം പിയൂസ് മാര്‍പ്പാപ്പ” എന്ന വിശേഷണമുള്ള ഷ്രൂസ്ബെറി രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്ക് ഡേവിസുമാണ്.

കണ്ണഞ്ചിപ്പിക്കുന്നതും നയന മനോഹരവുമായ കലാപരിപാടികളാണ് തിരുന്നാളിനോടനുബന്ധിച്ച് ചാപ്ലയന്‍സി അംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹ വര്‍ഷത്തിനായി ഏവരെയും ഭക്താദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. സജി മലയില്‍പുത്തന്‍പുര അറിയിച്ചു.