കൊച്ചി കുമ്പളത്ത് വീപ്പയില്‍ കണ്ട ജഡം ഉദയംപേരൂര്‍ ശകുന്തളയുടേത്. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016 സെപ്റ്റംബറി‍ല്‍‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് നേരത്തെ പരിശോധനയിൽ തെളിഞ്ഞിരുന്നു. സ്ത്രീയുടെ കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിൽ അൽപവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് 500 രൂപ നോട്ടുകളും അന്ന് കണ്ടെത്തി.

കൊച്ചി കുമ്പളം കായലിൽ നിന്ന് ആളൊഴിഞ്ഞ പറമ്പിലേക്ക് കയറ്റി വച്ച വീപ്പയിൽ കോൺക്രീറ്റ് ചെയ്ത ഉറപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പ മുറിച്ച് കോൺക്രീറ്റ് പൊട്ടിച്ച് പുറത്തെടുത്ത് നടത്തിയ പരിശോധയിലാണ് മുപ്പത് വയസ് തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായത്. കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയാണ് കോൺക്രീറ്റ് ചെയ്തതെന്ന് പരിശോധനയിൽ തെളിഞ്ഞു.

മൃതദേഹത്തോടൊപ്പം മൂന്ന് പഴയ 500 രൂപ നോട്ടുകളും ലഭിച്ചിട്ടുണ്ട്. വീപ്പ കായലിൽ കിടക്കുമ്പോൾ എണ്ണമയം കലർന്ന ദ്രാവകം കായലിൽ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ഈ വിവരം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വീപ്പയ്ക്കുള്ളിലെ കോൺക്രീറ്റിൽ ദുരൂഹതയെന്ന് മലയാള മനോരമ വാർത്ത നൽകി. വാർത്തയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കോൺക്രീറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. 2016 ഡിസംബറിലാണ് വീപ്പ കായലിൽ നിന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കയറ്റി വച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം.

നെട്ടൂരിൽ യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കായലിൽ തള്ളിയ കേസിൽ ഒരു തുമ്പുമില്ലാതെ പൊലീസ് നട്ടം തിരിയുമ്പോഴാണ് വീപ്പക്കുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞിരിക്കുന്നത്.