കൊച്ചി ഉദയംപേരൂർ കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൊലപാതകത്തിനും മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിക്കാനും പ്രതികൾക്ക് മറ്റു ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ഉദ്ദേശ്യം. മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിൽ പ്രതികളെ എത്തിച്ച് തെളിവെടുക്കും. അജ്ഞാത മൃതദേഹമെന്ന നിഗമനത്തിൽ തമിഴ്‌നാട് പോലീസ് മറവുചെയ്‌ത മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മലയാളത്തിലെ ‘ദൃശ്യം’, തമിഴിലെ ‘96’ എന്നീ സിനിമകൾ തങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിദ്യ കൊലപാതക ക്കേസിലെ പ്രതികൾ പറഞ്ഞതായി തൃക്കാക്കര എസിപി ആർ. വിശ്വനാഥ്. അന്വേഷണം വഴിതെറ്റിക്കാനാണ് ‘ദൃശ്യ’ത്തിലെ തന്ത്രം പ്രതികൾ പരീക്ഷിച്ചത്. വിദ്യയെ കൊലപ്പെടുത്തുന്നതിനു മുൻപ് പ്രേംകുമാർ വിദ്യയുടെ ഫോൺ മുംബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിൽ ഉപേക്ഷിച്ചു. സെപ്റ്റംബർ 23ന് പരാതി ലഭിച്ച ശേഷം പൊലീസ് വിദ്യയുടെ മൊബൈൽ ലൊക്കേഷൻ എടുത്തപ്പോൾ, സ്വിച്ച് ഓഫ് ആകുന്നതിനു മുൻപുള്ള ലൊക്കേഷൻ കാണിച്ചത് മംഗളൂരുവിനടുത്തായിരുന്നു.

സ്കൂൾ കാലത്തെ പ്രണയികൾ പിരിഞ്ഞു പോയ ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് 96 എന്ന തമിഴ് സിനിമയുടെ പ്രമേയം. എസ്എസ്എൽസി ബാച്ചിന്റെ രജതജൂബിലി സംഗമത്തിലാണ് പ്രേംകുമാറും സുനിതയും അടുക്കുന്നത്. എന്നാൽ, പ്രേംകുമാർ ആ സ്കൂളിൽ 9 വരെയേ പഠിച്ചിരുന്നൂള്ളൂ. 96 സിനിമയിലും സമാനമാണു കഥ.

ഉദയംപേരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച ഒരു വാട്സാപ് സന്ദേശവും പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയുമാണു പ്രതികളിലേക്കെത്തുന്നതിൽ നിർണായകമായത്. ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നായിരുന്നു സന്ദേശം. കുറ്റബോധം കാരണവും സുനിതയെ രക്ഷിക്കാനും വേണ്ടി പ്രേംകുമാർ മനഃപൂർവം അയച്ചാതാകാമെന്നും അതല്ല പ്രേംകുമാറിന്റെ സൃഹൃത്തുക്കളിലൊരാൾ പൊലീസിനു വിവരം ചോർത്തുകയായിരുന്നുവെന്നും സംശയമുണ്ട്. പ്രേംകുമാർ നേരത്തെ സഹായം തേടിയ സുഹൃത്താണിതെന്നാണു സൂചന.