ഒരുകാലത്ത് കേരളത്തില്‍ വ്യാപകമായിരുന്നു മാലിക്കല്യാണം. എന്നാല്‍ ഇതിനെപ്പറ്റി വലിയ ബോധവല്‍ക്കരണം ആളുകള്‍ക്കിടയില്‍ വന്നതോടെ കേരളത്തിലെ പെണ്‍കുട്ടികളെ മാലിയിലേക്ക് വിവാഹം കഴിച്ചയയ്ക്കുന്നതിനും കുറവു വന്നു. എന്നാൽ കുടക് കല്യാണമാണ് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ ട്രെന്റ് ആയി വന്നിരിക്കുന്നത്. മാലി കല്യാണത്തില്‍ നിന്ന് ഒരു വ്യത്യാസമുണ്ട്. കുടകില്‍ നിന്ന് പെണ്‍കുട്ടികളെ യുവാക്കള്‍ കേരളത്തിലേക്കാണ് വിവാഹം കഴിച്ചുകൊണ്ടു വരുന്നത്. ഒരു ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യമായി സംപ്രേക്ഷണം ചെയ്തത്.

കുടകിലെ സാമ്പത്തികം കുറഞ്ഞ വീടുകളിലെ പെണ്‍കുട്ടികളെയാണ് ഇങ്ങനെ വിവാഹം കഴിക്കാവുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാതി, മതം, സാമ്പത്തിത്തിക സ്ഥിതി, സൗന്ദര്യം എന്നിവയൊന്നും ഒരു കാര്യമാക്കരുത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാം. പക്ഷേ സ്ത്രീധനമില്ല. കുടകിലെ മടിക്കേരി, വീരാജ് പേട്ട, ഗോണിക്കുപ്പ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അങ്ങനെ നിരവധി പെണ്‍കുട്ടികളാണ് അങ്ങനെ വിവാഹം കഴിച്ച് മലബാറിലേക്ക് വരുന്നത്.

ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇരുനൂറിലേറെ കുടക് യുവതികളാണ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലയിലുള്ളവരുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടത്. മലബാറിലെ ചില വിവാഹ ബ്രോക്കര്‍മാരും കുടകിലെ ചില ബ്രോക്കര്‍മാരും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണിത്. വിവാഹ ദല്ലാളിന് 30,000 മുതല്‍ 50,000 വരെയാണ് കമ്മിഷന്‍. ചിലര്‍ക്ക് നാട്ടില്‍ പെണ്ണുകിട്ടാതായതോടെ അന്വേഷണം കുടകിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇത്തരം കുടക് വിവാഹങ്ങളില്‍ തട്ടിപ്പു നടത്തുന്ന മലയാളികളും കുറവല്ല.