തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറിയെന്നും പറഞ്ഞു. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.

സോണിയാഗാന്ധി അദ്ധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോടിയേരിയുടെ ആക്ഷേപം. ഡിസംബര്‍ 16 ന് 11 മണിക്ക് എഐസിസി ആസ്ഥാനത്ത് സോണിയാഗാന്ധി അദ്ധ്യക്ഷയാകുന്ന ചടങ്ങില്‍ പുതിയ പ്രസിഡന്റായി രാഹുല്‍ഗാന്ധി സ്ഥാനമേല്‍ക്കും. 19 വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും. കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.

സ്ഥാനാരോഹണത്തിന്റെ ഭാഗമായി അടുത്ത മാസം എ.ഐ.സി.സി പ്ലീനറി സമ്മേളനവും നടക്കും. 133 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ സ്വതന്ത ഇന്ത്യയിലെ പതിനെട്ടാമത്തെ പ്രസിഡന്റാണ് രാഹുല്‍. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ നേരിടുന്ന ആദ്യ വെല്ലുവിളി ഗുജറാത്ത് തെരഞ്ഞെടുപ്പാണ്. നരേന്ദ്രമോഡിയുമായി ശക്തമായ പോരാട്ടം നടത്തുന്ന രാഹുലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്. ബിജെപിയെ തോല്‍പ്പിച്ച് അധികാരം നേടാനായാല്‍ അത് നല്ല തുടക്കമാകും.