കൊടുങ്ങല്ലൂരിലെ ഫ്ളാറ്റിലേക്ക് കണ്ണൂരുകാരനായ എന്‍ജിനീയറെ വിളിച്ചുവരുത്തി ചിത്രങ്ങളും വീഡിയോയും പകര്‍ത്തി പണം തട്ടിയ കേസില്‍ഒളിവിലായിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. ഗൂഡല്ലൂരില്‍ കാറില്‍ പോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതോടെ ഈ കേസില്‍അറസ്റ്റിലായവരുടെ എണ്ണം ആറായി.

കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറെ യുവതിയുടെ ഫോട്ടോ കാട്ടി പ്രലോഭിപ്പിച്ചാണ് കൊടുങ്ങല്ലൂരിലെ ഫ്ളാറ്റില്‍ എത്തിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നസീമയായിരുന്നു എന്‍ജീനിയറെ വിളിച്ചുവരുത്തിയത്. സുഹൃത്ത് ഷെമീനയേയും ഫ്ളാറ്റില്‍ എത്തിച്ചു. ഈ സമയം, നസീമയുടെ ഭര്‍ത്താവ് അക്ബര്‍ഷായും ഷെമീനയുടെ ഭര്‍ത്താവ് ശ്യാമും ഒളിച്ചുനിന്നു. പിന്നെ, ഇവരുടെ രണ്ട് സുഹൃത്തുക്കളും. നസീമയും ഷെമീനയും ഫ്ളാറ്റില്‍ സംസാരിച്ചിരിക്കുമ്പോള്‍ ഭര്‍ത്താക്കന്‍മാരും സുഹൃത്തുക്കളും ഫ്ളാറ്റില്‍ എത്തി എന്‍ജീനിയറെ ഭീഷണിപ്പെടുത്തി.

പിന്നെ, പണം ആവശ്യപ്പെട്ടു. ക്രൂരമായി മര്‍ദ്ദിച്ചു. 35,000 രൂപ തട്ടിയെടുത്തു. മൂന്നു ലക്ഷം രൂപ ഷെമീനയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന ഉറപ്പില്‍ വിട്ടയച്ചു. ഈ സമയമത്രയും ഷെമീനയും നസീമയും നിലവിളിച്ച് ഭയമുള്ളതായി അഭിനയിച്ചു. സദാചാര പൊലീസാണെന്ന് എന്‍ജിനീയറെ ധരിപ്പിക്കുകയും ചെയ്തു. ഇവരുടെ ഫ്ളാറ്റില്‍ നിന്ന് പുറത്തിറങ്ങിയ എന്‍ജിനീയറാകട്ടെ കൊടുങ്ങല്ലൂര്‍ പൊലീസിനെ പരാതിയുമായി സമീപിച്ചു. ഇതറിഞ്ഞ നസീമയും ഷെമീനയും ഭര്‍ത്താക്കന്‍മാരും സുഹൃത്തുക്കളും നാടുവിട്ടു. വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞു.

ഇതിനിടെയാണ്, രണ്ടു സമയത്തായി ഇവര്‍ അറസ്റ്റിലായത്. ഖത്തറില്‍ അനാശാസ്യത്തിന് സസീമയെ നേരത്തെ പിടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇപ്പോള്‍ ഒപ്പം താമസിക്കുന്ന അക്ബര്‍ഷാ മൂന്നാം ഭര്‍ത്താവാണ്. ഷെമീനയേയും മൂന്നു യുവാക്കളേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആറു പേരും ഇപ്പോള്‍ ജയിലിലാണ്. നാണക്കേട് ഭയന്ന് എന്‍ജിനീയര്‍ പരാതിനല്‍കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതികള്‍. പണം നഷ്ടപ്പെട്ടതിന്റേയും മര്‍ദ്ദനമേറ്റതിന്റേയും വിഷമത്തില്‍ എന്‍ജിനീയറാകട്ടെ പൊലീസിനെ സമീപിക്കുകയായിരുന്നു.