വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനുപോയ തക്കം നോക്കി പാതിരാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തൊന്‍പതുകാരിയെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ചങ്ങനാശേരി മേഖലയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര മണിക്കൂറിനകം ഗുണ്ടയെ പൊലീസ് പിടികൂടി. ചങ്ങനാശേരി തൈപ്പറമ്പില്‍ ബിനീഷ് (26) ആണ് അറസ്റ്റിലായത്. ഇയാള്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട ആളാണ്. വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനുപോയ സമയത്തായിരുന്നു ആക്രമണം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. വീടിനു പുറത്തും അകത്തുമുള്ള ലൈറ്റുകള്‍ അണച്ചിരുന്നു. വീടിന്റെ കതകിന്റെ ഒരു കുറ്റി മാത്രമേ ഇട്ടിരുന്നുള്ളു. ഇത് ബലമായി തള്ളിത്തുറന്നാണ് പ്രതി അകത്തുകടന്ന് ആതിക്രമം കാണിച്ചത്. അകത്തുകയറിയ ബിനീഷ് ഉറക്കത്തിലായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഉണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചു. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പെണ്‍കുട്ടി നിലവിളിച്ചതോടെ പുതച്ചിരുന്ന പുതപ്പ് ഉപയോഗിച്ച് വായ് മൂടിക്കെട്ടി. തുടര്‍ന്ന് പീഡനം തുടരുകയായിരുന്നു. വീട്ടുകാര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. വീട്ടുകാര്‍ പെണ്‍കുട്ടിയെ ചങ്ങനാശേരിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സി.ഐ കെ.ടി. വിനോദ്, എസ്.ഐ എം.കെ.ഷമീര്‍ എന്നിവര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുള്ള ബിനീഷിനായി പൊലീസ് സംഘംതിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു.

നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രതിയെ ഓടിച്ചിട്ടു പിടികൂടി. പോലീസിന്റെ കൈയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. താമസിയാതെ ബിനീഷിനെ കൈയോടെ പൊലീസ് പിടികൂടി. പിടിയിലാകുമ്പോള്‍ ബിനീഷ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആശുപത്രിയിലെത്തി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍ രാത്രിയില്‍തന്നെ സ്റ്റേഷനിലെത്തി ബിനീഷിനെ ചോദ്യം ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.