പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ തിരോധാനക്കേസിൽ നടപടി വൈകിച്ച എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍. കോട്ടയം ഗാന്ധിനഗര്‍ എസ്ഐ എം.എസ്.ഷിബുവിന് സസ്പെന്‍ഷന്‍.

കെവിനെ തട്ടിക്കൊണ്ടുപോയശേഷം പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനു ചാക്കോയുടെ പരാതി ഗാന്ധിനഗര്‍ പൊലീസ് അവഗണിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ് അന്വേഷിക്കാമെന്നായിരുന്നു എസ്ഐ എം.എസ് ഷിബുവിന്‍റെ മറുപടി.

കെവിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയോ എന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.ഐക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. മൂന്നാഴ്ചയ്ക്കകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം.