റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൊലീസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനെ തുടര്‍ന്ന് മരിച്ചത് വാര്‍ത്തയായിരുന്നു. കോട്ടയം വെമ്പള്ളിയിലാണ് പരുക്കേറ്റ റോണി എന്ന യുവാവ് മരിച്ചത്.കുര്യം സ്വദേശികളായ ഫിലിപ്പ് ജോക്കുട്ടിയും മകൻ റോണിയും സഞ്ചരിച്ച ബൈക്കിൽ തൃശൂർ എ.ആർ ക്യാമ്പിൽനിന്ന് സാധനങ്ങൾ കയറ്റിവന്ന പിക് വാൻ ഇടിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ തൃശ്ശൂർ എ.ആർ ക്യാമ്പിലെ പോലീസ് ജീപ്പ് സ്ഥലത്തെത്തി. ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന മകൻ റോണിയെ വാഹനത്തിൽ കയറ്റാൻ നാട്ടുകാർ തുനിഞ്ഞു. എന്നാൽ, പോലീസ് ഇതിന് അനുവദിച്ചില്ല. പൊലീസിന്റെ അനാസ്ഥ മൂലം സംഭവിച്ച മരണം വിവാദത്തിന് വഴിയൊരുക്കി. റോണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കള്‍. റോണി കണ്ട സ്വപ്നങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ മുഹമ്മദ് ഫാസിൽ എന്ന സുഹൃത്ത് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ :

മനം മരിക്കും വേദനനൽകി

മായ്ഞ്ഞ് പോകാനായിരുന്നെങ്കിൽ

എന്തിനു നീയെൻ

ഹൃദയതീരത്തടിഞ്ഞു,,

അടുത്ത ദിവസം കോഴിക്കോട്ടേക്ക് എന്റെയടുത്ത് വരാമെന്ന് പറഞ്ഞ റോണിയുടെ നാടായ കോട്ടയത്തേക്ക് ഞാനും സഹപാഠിയുമായ ജംഹറും കോട്ടക്കലിൽ നിന്ന് ബസ് കയറി,,

ഒരു മണിക്കൂർ മുമ്പാണ് ജംഹർ വിളിച്ച് കാര്യം പറഞ്ഞത്. കേട്ടത് വിശ്വസിക്കാതെ റോണിയുടെ നമ്പറിൽ തന്നെ വിളിച്ചു എടുത്തത് ഒരു ബന്ധുവാണ് അയാൾ പറഞ്ഞ് തീരുംമുമ്പ് പറയാൻ ബാക്കിയുള്ളത് കേൾക്കാനുള്ള ത്രാണിയില്ലാതെ ഞാൻ ഫോൺ കട്ടാക്കി,,,

ഇല്ല,, ഞാൻ വിശ്വസിക്കില്ല,,,

രാത്രി ഒരു മണിക്ക് KSRTC ബസ്സിന്റെ സ്റ്റെപ്പിലിരുന്നു ഞങ്ങൾ യാത്ര തുടങ്ങി,,

ബാംഗ്ലൂരിൽ നഴ്‌സിങ്ങിന് പഠിക്കുമ്പോൾ ഒരേ ക്ലാസിൽ ഒരു ബഞ്ചിൽ ഒരുമിച്ച് കൂടിയ സൗഹൃദം ഒരേ വീട്ടിൽ…. റൂമിൽ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും പഠിച്ചും കളിച്ചും വലുതായ സൗഹൃദം പക്ഷെ,, കലാലയ കാലഘട്ടം കഴിഞ്ഞിട്ടും ഞങ്ങളുടെ ആ കൂട്ട്കെട്ടിന്റെ കഥ അത് പോലെ തുടർന്നു,, പന്ത്രണ്ട് വർഷം പിന്നിട്ടു,,

മിക്കവരും പലവഴിക്ക് തിരിഞ്ഞു,, കഷ്ടപ്പാട് നിറഞ്ഞ ദുർഘടമായ വഴികൾ പിന്നിട്ട് ഭേദപ്പെട്ടയിടങ്ങളിൽ എത്തിച്ചേർന്നപ്പോൾ.. ജീവിതം പച്ച പിടിക്കാൻ തുടങ്ങിയപ്പോൾ

റോണി ദുർഘടമായ പാന്ഥാവിൽ വിഷമങ്ങൾ പുറത്ത് കാണിക്കാതെ പകച്ച് നിൽക്കുന്നുണ്ടായിരുന്നു,,,

വേണ്ടപ്പെട്ട എല്ലാവരും ഉണ്ടായിട്ടും അതിലെ നന്മകളും സന്തോഷങ്ങളും ലഭിക്കാതെ മരവിച്ച് നിന്ന റോണിയെ കൂടെ കൂട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ നീറുന്ന രോഗികളാൽ നിറഞ്ഞ വരാന്തകളിലൂടെ നടത്തി, അവൻ പറഞ്ഞു ഇവരുടെ അവസ്ഥയൊന്നും എനിക്കില്ല,

എന്റെ കൂടെ സഹായിയായും ഞാൻ അവധിയാകുമ്പോൾ പകരക്കാരനായും ഐസിയു ആംബുലൻസിൽ സേവനമനുഷ്ടിച്ചു,,

ഞാനും ഹാഷിമും ഇടക്ക് ജംഹറും

ബീച്ചിലും പാർക്കിലും പുഴയിലും പോയി,, കുന്നും മലയും താണ്ടി കാണാ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ചു,,

സി എച്ച് സെന്ററിലെ ഡയാലിസ് സെന്ററിലെ രാത്രികൾ ഹാഷിം, മുഹമ്മദ്ക്ക, ബഷീർക്ക തുടങ്ങിയവരുമൊത്ത് ഞങ്ങൾ തമാശപറഞ്ഞും പാട്ട് പാടിയും സന്തോഷത്തിന്റെ നിറമുള്ളതാക്കി, അത് കഴിഞ്ഞ് റൂമിൽ എന്റെയും റോണിയുടേയും പാട്ട് പാടി റെക്കോർഡ് ചെയ്യലാണ് പാതിരാ നേരം വരെ അങ്ങനെ പലതുമായി തുടരും

അതെ…അവൻ ഉള്ള് തുറന്ന് ചിരിക്കാൻ തുടങ്ങി,,

പുതിയ ജീവിതത്തെ പറ്റി സ്വപ്നങ്ങൾ കണ്ട് തുടങ്ങി..,

വിവാഹം,,,,,ഭാര്യ,,, മക്കൾ,,,,

ഒഴിവ് സമയങ്ങളിൽ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും വാർഡിലും പോകും.

ഒരു ദിവസം രാത്രി എന്റെ പരിചയത്തിലുള്ള ഒരാളുടെ നാട്ടിലുള്ള കുട്ടിയെ അപകടം സംഭവിച്ച് കൊണ്ട് വന്നപ്പോൾ ഞങ്ങൾ പോയി സഹായിച്ചു ഇതിനിടക്ക് റോണിയെ കാണാനില്ല,, സമയം പുലർച്ചെ മൂന്ന് മണിയാവാറായി ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല അവസാനം ലബോറട്ടറിയുടെ മുന്നിലുള്ള ക്യൂവിൽ ഏതോ ഒരു രോഗിയുടെ രക്തത്തിന്റെ

സാമ്പിളുമായി നിൽക്കുന്ന റോണിയെ ഞാൻ കണ്ടു,,

തമാശക്ക് പോലും കളവ് പറയാത്ത അവനെ കണ്ട…അറിഞ്ഞവർക്ക് അവനെ പറ്റി അഭിപ്രായം ഒന്നേ കാണു,, നിഷ്കളങ്കൻ,,

രാവിലെ ആറര മണിക്ക് കോട്ടയത്തെത്തി,

അവന്റെ വീട്ടിൽ പോയി,

അമ്മയും അനിയനും മാത്രം, കേട്ടത് സത്യമാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുത്തെങ്കിലും മനസ്സ് പറഞ്ഞു,,അല്ല,,അല്ല,,

ഞങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോയി, അവിടെ നിന്നും ഒരു പത്രം വാങ്ങിമറിക്കുമ്പോൾ പ്രിയപ്പെട്ട റോണിയുടെ മുഖം കണ്ടു,,

അതെ.., പത്രവും കേട്ടത് ശരിവെച്ചു,

അല്ല,, അല്ല മനസ്സ് മന്ത്രിച്ചു..,

കുറച്ച് കഴിഞ്ഞ് മോർച്ചറിയുടെ അടുത്തേക്ക് പോയി അവന്റെ ബന്ധു വെള്ളത്തുണി പൊതിഞ്ഞ ഒരു മൃതശരീരം ചൂണ്ടിക്കാണിച്ചു,,

“പടച്ചവനേ ഇതവൻ ആകരുതേ,,, ”

ഞാൻ പ്രാർത്ഥിച്ചു,,

ജംഹർ മുഖത്തെ തുണി മാറ്റി,,

നെഞ്ച് പൊട്ടുന്ന വേദനയാൽ ആ സത്യം ഞാൻ ഉൾക്കൊണ്ടു…

എന്നും രോഗികളെ കിടത്തി ആശുപത്രിയിലെത്തിക്കുന്ന സ്ട്രച്ചറിൽ ഞാൻ പിടിക്കുമ്പോൾ മറ്റേയറ്റം പിടിക്കുന്ന റോണി സ്ട്രച്ചറിൽ കിടക്കുകയാണ്… ജീവനില്ലാതെ,,

പോസ്റ്റുമോർട്ടം ചെയ്യാൻ മോർച്ചറിയുടെ അകത്തേക്ക് അവന്റെ മൃതശരീരം കൊണ്ട് വച്ച് ഞങ്ങൾ പുറത്തിറങ്ങി,,

ശരീരം വെട്ടിക്കീറുന്നതിന്റെ ശബ്ദം പുറത്തേക്ക് വരുമ്പോൾ ആ വെട്ടേറ്റ് മുറിഞ്ഞത് ,,, ഞങ്ങളുടൊ സൗഹൃദം തീർത്ത നന്മമരമായിരുന്നു,,

ആ മരം തീർത്ത തണൽ നഷ്ടപ്പെടുകയാണ്,,

ഒറ്റക്കാകുമ്പോൾ എനിക്കൊപ്പം കൂട്ടിന് കൂടെ വന്ന റോണി, അവന്റെ ഒറ്റപ്പെടലിന്റെ മറ നീക്കി കൂടെ കൂട്ടിയ ഞാൻ,,

ഒടുവിൽ ഒരു വാക്കും പറയാതെ നീ…,

മാസങ്ങൾക്ക് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഞാനും ഹാഷിമും രോഗിയുമായി പോയി വരുമ്പോൾ റോണിയുടെ വീട്ടിൽ പോകാമെന്ന് പറഞ്ഞു, അവനെ വിളിച്ചു,, പക്ഷെ വഴിക്ക് വച്ച് ഞങ്ങളുടെ സംസാരം കാരണം അവന്റെ നാടു കഴിഞ്ഞ് കുറേ ദൂരം പിന്നിട്ടു,,

ഞങ്ങളെ കാത്ത് നിന്ന അവനോട് ഇനി പിന്നെയാവാമെടാ,

നിന്റെ കല്യാണത്തിന് വരാം,,

പെട്ടെന്ന് നോക്ക് എന്ന് പറഞ്ഞ് മെസേജയച്ചു,,

ഇന്ന് അവനെ വെള്ളപുതപ്പിച്ചൊരുക്കി ആംബുലൻസിലേക്ക് ഞങ്ങളെടുത്ത് വെക്കുമ്പോൾ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത വിധം ശരീരവും മനസ്സും വേദനിച്ചു ,,, വീർപ്പ് മുട്ടി,,,

കോട്ടയത്ത് നിന്ന് തിരിക്കുമ്പോൾ മനസ്സ് ഒരു വട്ടം കൂടി കെഞ്ചി,,,

‘പച്ചവനേ ഇന്ന് കേട്ടതും കണ്ടതും സ്വപ്നം മാത്രമാവണേ’,,,

വിവരമറിഞ്ഞ സി എച്ച് സെന്ററിന്റെ ഭാരവാഹികളായ റസാഖ് മാസ്റ്ററും അഷ്റഫ്ക്കയും മാനേജർ ഗഫൂർ ഹുദവിയും എന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് വർത്തമാനം പറയുന്ന സെക്യൂരിറ്റിക്കാരൻ മുഹമ്മദ്ക്കയും എന്നോടൊപ്പം അവനെ ഞങ്ങളിലൊരുവനാക്കിയ ഡ്രൈവർ ഹാഷിമും പിന്നെ ബഷീർക്കയും മറ്റു ജീവനക്കാരും എന്നെ വിളിക്കുമ്പോൾ ദിവസങ്ങൾ മാത്രം അവനെ കണ്ട അവരുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു,,

എന്നിലൂടെ അവനെ കേട്ടറിഞ്ഞ എന്റെ പാതിയും വിതുമ്പി,,,

അതെ,,, അതായിരുന്നു റോണി..,

കോഴിക്കോട് സി എച്ച് സെന്ററിലെ എന്റെ റൂമിലിരുന്ന് ഇടയ്ക്ക് വല്ലതും മുഖപുസ്തകത്തിൽ കുറിക്കുമ്പോൾ ഇടയ്ക്ക് അവൻ , സംസാരിക്കുമ്പോൾ ഞാൻ പറയും റോണി… എഴുതുന്നത് മുറിഞ്ഞ് പോകുമെടാ ഇടയ്ക്ക് സംസാരിച്ചാൽ,, അപ്പോൾ അവൻ പറയുമായിരുന്നു ഞാനും ഒരു കഥ പറയണ്ട് നീ എഴുതണമെന്ന്,,,

പക്ഷെ,,,

‘മനം മരിക്കും വേദനനൽകി

മായ്ഞ്ഞ് പോകാനായിരുന്നെങ്കിൽ

എന്തിനു നീയെൻ

ഹൃദയതീരത്തടിഞ്ഞു,,,’