കോട്ടയം∙ കെവിന്റെ കൊലപാതകക്കേസിൽ നിർണായക വെളിപ്പെടുത്തൽ. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗാന്ധിനഗർ എഎസ്ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം ഏറ്റുമാനൂർ കോടതിയെ അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്ഐ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഡ്രൈവർ അജയകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണു ബിജുവിന്റെ പരാതി. കെവിൻ മരിച്ച സമയത്ത് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവാണ്. അതുകൊണ്ടുതന്നെ എസ്പിക്കു കേസിൽ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.

കേസന്വേഷണത്തിൽ നേരിട്ടു നിർദേശം നൽകിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം മുൻ എസ്പിക്കെതിരെ ഉയർന്നിരുന്നു. ഇതേത്തുടർന്നു മേയ് 28നു കെവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുഹമ്മദ് റഫീഖിനെ ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. പിന്നാലെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.

അതിനിടെ, കേസിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകം വ്യക്തിപരമായ കാരണത്താലാണ്. ക്വട്ടേഷൻ സംഘത്തിന്റെ പങ്കു കണ്ടെത്താനായിട്ടില്ല. മാത്രമല്ല, കെവിനെ കൊലപ്പെടുത്താൻ ആയുധം ഉപയോഗിച്ചിരുന്നുവെന്നും ഐജി വ്യക്തമാക്കി.