കോട്ടയം നഗരമധ്യത്തില്‍ വന്‍ അഗ്നിബാധ.വൈകിട്ട് അഞ്ചേകാലോടെയാണ് കോട്ടയം തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള ഇലക്ട്രോണിക് ഉത്പന്ന സ്ഥാപനത്തില്‍ ആദ്യം തീ പിടുത്തമുണ്ടായത്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീ കെട്ടിടത്തിന് മുകളില്‍ കൂട്ടിയിട്ട തെര്‍മോകോളിലേക്ക് പടര്‍ന്ന് ആളി കത്തി. പിന്നീട് സമീപത്തെ ചെരുപ്പുകടയിലേക്ക് മോട്ടോര്‍ വില്‍പ്പന സ്ഥാപനത്തിലേക്കും തീ പടര്‍ന്നതോടെ നഗരം പുകച്ചുരുളുകളില്‍ മുങ്ങി. മേല്‍ക്കൂരയില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാരാണ് വിവരം അഗ്‌നി രക്ഷാ സേനാ അധികൃതരെ അറിയിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഏഴ് അഗ്‌നിശമനയൂണിറ്റുകള്‍ ഒരു മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങള്‍ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡരികില്‍ തടിച്ച് കുടിയതിനാല്‍ എം സി റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.