വാടക വീട്ടിനുള്ളിൽ വച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നെച്ചിപ്പുഴൂര്‍ കാനത്തില്‍ കൊച്ചുരാമന്‍റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. ഉഴവൂർ കരിനെച്ചി ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മകളെ സ്കൂളിൽ അയക്കാതെ വീട്ടിൽ ഇരുത്തുകയായിരുന്നുവെന്നാണ് വിവരം.

കൊല്ലപ്പെട്ട സൂര്യയുടെ സഹോദരന്‍ സ്വരൂപ് സ്കൂളില്‍ നിന്നെത്തിയപ്പോള്‍ അമ്മ സാലി അകത്തു കയറ്റിയില്ല. പലതവണ വീടിനകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും മകനെ സാലി തള്ളി മാറ്റി. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളുടെ സഹായം തേടി. സമീപവാസികള്‍ എത്തി തിരക്കിയപ്പോള്‍ മകള്‍ ഉറങ്ങുന്നുവെന്നാണ് സാലി പറഞ്ഞത്.

സംശയം തോന്നിയ വീട്ടില്‍ കയറി നടത്തിയ പരിശോധനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടന്നിരുന്ന സൂര്യയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലായിരുന്നു. സാലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അരീക്കര എസ്എന്‍ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച സൂര്യ ഈരാറ്റുപേട്ട ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട സൂര്യയുടെ പിതാവ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.