യുവതിയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍  വ്യക്തത കൈവന്നിട്ടില്ല. ചിറക്കര ഇടവട്ടം ആയിരവല്ലി ക്ഷേത്രത്തിനുസമീപം താഴെവിള പുത്തന്‍വീട്ടില്‍ ഷാജിയുടെയും ലീലയുടെയും മകളാണ് വിജി(21). കൊട്ടിയത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു വിജി.ജോലികഴിഞ്ഞ് മടങ്ങിയശേഷം യുവതിയെ കാണാതാവുകയായിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇന്നലെ വിജിയുടെ മൃതദേഹം ഇത്തിക്കര കൊച്ചുപാലത്തിനടുത്തുനിന്ന് കണ്ടെത്തിയത്.

കാണാതാകുമ്പോള്‍ വിജി സഞ്ചരിച്ചിരുന്നത് സ്‌കൂട്ടറിലായിരുന്നു എന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വിവരം ലഭിക്കുകയുണ്ടായി. ഇത് അനുസരിച്ച്‌ സിസി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വിജി സ്‌കൂട്ടറുമായാണ് പോയതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയത്തിന് കിഴക്കുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. പരിശോധനയില്‍ വൈകുന്നേരം ആറോടെ പെട്രോള്‍ അടിക്കാനെത്തിയ പെണ്‍കുട്ടിയുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ബൈക്കിലെത്തിയ ഒരാള്‍ എടുത്തു കൊണ്ടു പോകുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി.

താക്കോല്‍ നഷ്ടമായതോടെ പെണ്‍കുട്ടി സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ടു പമ്പിന് പുറത്തേക്ക് പോകുന്നതും വ്യക്തമാണ്. ഇതോടെ വിജിയെ കാണപ്പെട്ട പ്രദേശം കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം പുരോഗമിച്ചത്. അതേദിവസം ആറരയോടെ ഇത്തിക്കര പാലത്തിനടുത്ത് ബാഗുമായി ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ടുപോകുന്നതായും സിസി ടിവി ദൃശ്യങ്ങളില്‍ കാണാനുണ്ടായിരുന്നു. ഇത് വിജിയാണെന്ന സൂചന പൊലീസിന് ലഭിച്ചു. പാലത്തിനടുത്ത് ഒരു ബൈക്കും ഇരിപ്പുണ്ടായിരുന്നു.

ഇവരുടെ ബാഗും മൊബൈല്‍ ഫോണും ഇത്തിക്കര ആറ്റിനുസമീപത്തുനിന്ന് രാത്രിതന്നെ പൊലീസിന് ലഭിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെ ബൈക്കിന് പകരം സ്‌കൂട്ടറാണ് ഉണ്ടായിരുന്നത്. ഒക്ടോബറില്‍ വിജിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് ദുരൂഹസാഹചര്യത്തില്‍ വിജി മരണപ്പെടുന്നത്.

ബൈക്കിലെത്തി പെണ്‍കുട്ടിയുടെ താക്കോല്‍ ഊരിയെടുത്തയാള്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് യുവതിയുടെ ദുരൂഹ മരണത്തെ കുറിച്ച്‌ അറിവുണ്ടാകും എന്നാണ് പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.