സ്വിസ് മലയാളികളുടെ പുരോഗമന പ്രസ്‌ഥാനമായ സ്വിസ് കേരള പ്രോഗ്രസ്സിവ് ഫോറം (KPFS) പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചു.

പൗരന്മാരെ രണ്ടു തരമായി തിരിച്ചു ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്തു അവർക്കു മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് (CAB) പാർലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി ഗവണ്മെന്റിനു പാസ്സാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. ഫാസിസത്തിന്റെ എല്ലാ സവിശേഷതകളോടു കൂടി രൂപാന്തരണം ചെയ്തുകൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ ഈ നീക്കങ്ങളെ പുരോഗമനചിന്താഗതിക്കാരായ ഓരോ ഇന്ത്യൻ പൗരനും ഉൽകണ്ഠയോടും ഭീതിയോടെയുമാണ് കാണുന്നത്. ഒരുമയോടെ പ്രവർത്തിക്കുവാനും നാടിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളാനും ഓരോ പൗരനെയും ഇത്തരം നീക്കങ്ങൾ ഓർമിപ്പിക്കുന്നു.

ഈ ഭേദഗതി ബിൽ വിദേശമലയാളികൾക്കും OCI കാർഡ് കൈവശമുള്ള എല്ലാവര്ക്കും ദോഷമുണ്ടാക്കുന്ന ഭേദഗതികൾ ഉള്കൊള്ളുന്നതാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നതാണെന്നതിൽ സംശയമില്ല. നിസ്സംഗതയോടെ കാര്യങ്ങളെ കാണുന്ന പ്രവണത മാറ്റി ഉണർന്നു പ്രവറ്ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. പിറന്ന മണ്ണിലേക്ക്, വീടും വസ്തുവകകളും സ്‌ഥിതിചെയ്യുന്ന നാട്ടിലേക്ക് ചെല്ലുവാൻ വിസപോലും കിട്ടാത്ത അവസ്‌ഥ ഓരോ മലയാളിക്കും ചിന്തിക്കാൻ പോലുമാകില്ല.

സാമുദായികസൗഹാർദ്ദത്തിന് കടക്കൽ കത്തി വയ്ക്കുന്ന ഇത്തരം നീക്കങ്ങളെ കൂട്ടായ്മയോടെ എതിർക്കേണ്ടതുണ്ടെന്നു കേരള ഗവണ്മെന്റ് തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 26 നു സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്കു KPFS ന്റെ ഭാവുകങ്ങൾ നേരുന്നതായി സംഘടനക്ക് വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫും ജന:സെക്രട്ടറി സാജൻ പെരേപ്പാടനും അറിയിച്ചു.