കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27) കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയിക്കുന്നതായി അംബോളി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായും എന്നാല്‍ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ലന്നും പൊലീസ് വ്യക്തമാക്കി.

അന്ധേരി വെസ്റ്റിലെ ഭൈരവ്നാഥ് സൊസൈറ്റി അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലെ കിടക്കയില്‍ പാര്‍ട്ടിവേഷത്തിലാണ് നടിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടിരുന്നത്. ഇരുമ്പുവടികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനു പുറമേ വാച്ച്മാനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഏപ്രില്‍ 25-ന് ഹരിദ്വാറിലെ കുടുംബപരിപാടിയില്‍ പങ്കെടുത്തശേഷം മേയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ ഇവര്‍, ഒമ്പതുവര്‍ഷമായി മുംബൈയിലാണ് താമസം.