സ്വന്തം ലേഖകന്‍എടത്വാ : കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുമ്പോള്‍ ആരുടെയും മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ കുട്ടനാടിന്റേതാണ് . കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍വയലുകളും വഞ്ചികളൊഴുകുന്ന തോടുകളും ഇരുകരകളിലുമായി ആടിയുലയുന്ന തെങ്ങുകളും തീര്‍ക്കുന്ന ദൃശ്യവിസ്മയങ്ങളാല്‍ മനോഹരമായ നാട്ടിന്‍പുറങ്ങള്‍ നിറഞ്ഞയിടം . അതാണ് ഏതൊരു മലയാളിയുടേയും മനസ്സിലെ കുട്ടനാട് .
പക്ഷേ, യഥാര്‍ത്ഥത്തില്‍ ഇന്ന് ! കുട്ടനാട് ക്യാന്‍സറിന്റെ സ്വന്തം നാടാവുകയല്ലേ ? ചുരുങ്ങിയപക്ഷം അവിടെ ജീവിക്കുന്നവരുടെ അവസ്ഥ അതാണ് . വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്തെ ജലം പൂര്‍ണമായും മലിനമാണ് . പമ്പ , അച്ചന്‍കോവില്‍ , മണിമല എന്നീ മൂന്നു പുഴകളാല്‍ ചുറ്റപ്പെട്ട് കടല്‍ നിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട് . തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കുന്നതോടെ ഏതാനും മാസം വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായും നിലയ്ക്കും . നെല്‍വയലുകളിലടിച്ച കീടനാശിനികളും പുഴകളിലൂടെ ഒഴുകിവന്ന മാലിന്യങ്ങളും വീടുകളില്‍നിന്നും ഹൗസ്‌ബോട്ടുകളില്‍നിന്നും ഒഴുകുന്ന മനുഷ്യവിസര്‍ജ്യങ്ങളും എണ്ണപ്പാടകളും കെട്ടിക്കിടക്കുന്ന ഒരിടം . ആ വെള്ളമാണ് വലിയൊരു വിഭാഗം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് . ഫലമോ , ജലജന്യരോഗങ്ങളും ക്യാന്‍സറും അനുദിനം വര്‍ദ്ധിക്കുന്നു.

article-2299110-18EC2C72000005DC-529_634x370കോട്ടയം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സെയ്‌റു ഫിലിപ്പിന്റെ നേതൃത്വത്തില്‍ 2009ല്‍ കൈനകരിയില്‍ നടന്ന സര്‍വേയുടെ ഫലം ഇതിന്റെ വ്യക്തമായ സൂചനയാണ് . 8091 ജനങ്ങള്‍വരുന്ന 1809 വീടുകളിലാണ് ക്യാന്‍സര്‍ കണ്ടെത്താനുള്ള സര്‍വേ നടന്നത്. ആയിരത്തില്‍ 4.5 ആളുകള്‍ക്ക് ക്യാന്‍സറുണ്ടെന്നായിരുന്നു ഫലം . അഞ്ചാം വാര്‍ഡില്‍ ആയിരത്തിന് 8.1 ആളുകള്‍ക്കാണ് ക്യാന്‍സര്‍രോഗം കണ്ടത് .

ക്യാന്‍സര്‍ വിദഗ്ധരെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സര്‍വേ അല്ലെന്നതിനാല്‍ ഈ ഫലം സ്വീകാര്യമല്ല . പുതുതായി രോഗമുണ്ടായവരുടെ കണക്ക് കിട്ടിയാലേ അവര്‍ ഒരു പ്രദേശത്ത് ക്യാന്‍സര്‍ കൂടുതലാണെന്ന് സമ്മതിക്കൂ . അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷത്തിനിടെ നടന്ന മരണമോ അവിടെ കണ്ട മൊത്തം ക്യാന്‍സര്‍ രോഗികളുടെ എണ്ണമോ അവര്‍ പരിഗണിക്കില്ല . എന്നാല്‍ 2004 നും 2009 നുമിടയില്‍ ആ പ്രദേശത്ത് 27.2 ശതമാനം പേര്‍ മരിച്ചത് ക്യാന്‍സര്‍ മൂലമാണെന്ന വസ്തുത കാണാതെ പോയതാണ് ഏറെ സങ്കടകരം. പ്രായാധിക്യം മൂലമുള്ള സ്വാഭാവിക മരണനിരക്ക് 19.4 ശതമാനം മാത്രമായിരുന്നു . ജീവിത ശൈലീരോഗം മൂലം 7.9 ശതമാനം പേരും മരിച്ചുവെന്നാണ് കണ്ടെത്തല്‍.

കുട്ടനാട്ടിലെ ജീവിതാവസ്ഥ അവിടെ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നവരുടെ മൊഴികളിലൂടെ നോക്കാം . പൊതുവേ പ്രദേശത്ത് ക്യാന്‍സര്‍ കൂടുതലുണ്ടെന്നു വിശ്വസിക്കുന്നവരാണിവര്‍ . പേരുപറഞ്ഞാല്‍ ഉന്നതങ്ങളില്‍നിന്ന് വിശദീകരണം ചോദിക്കുമെന്ന ആശങ്കയുള്ള ഒരു ഡോക്ടര്‍ പറഞ്ഞത് , അദ്ദേഹത്തിന്റെ അനുഭവത്തില്‍ വെള്ളത്തിലൂടെയുള്ള അണുബാധ കുട്ടനാട്ടുകാര്‍ക്ക് നല്ലപോലെയുണ്ടെന്നാണ് . കോശങ്ങള്‍ക്കു നാശമുണ്ടാക്കുന്ന സെല്ലുലൈറ്റിസ് രോഗം മറ്റു പ്രദേശങ്ങളിലുള്ളതിലുമേറെ കുട്ടനാട്ടിലുണ്ട് . ചിലര്‍ക്ക് രണ്ടുമാസംവരെ ജോലിക്കുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും .

കൊയ്ത്ത് കഴിഞ്ഞാല്‍ അടികള കളയാന്‍ കീടനാശിനി പ്രയോഗിക്കും . പോള അഥവാ പായല്‍ വാരാന്‍ കൂലിച്ചെലവായതിനാല്‍ അതിനും വിഷപ്രയോഗം . പായല്‍ ചീഞ്ഞ് വെള്ളത്തിലലിയുമല്ലോ . പാടം വറ്റിയാല്‍പ്പിന്നെ അടുത്ത കൃഷിയിറക്കുന്നതിനുള്ള രാസവള പ്രയോഗമായി . പുളിങ്കുന്ന് താലൂക്ക് ആസ്പത്രിയിലെ നാട്ടുകാരന്‍ കൂടിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. ജി. ദാസിന്റെ വാക്കുകളില്‍നിന്ന് മണ്ണും വെള്ളവും വിഷമയമാകുന്നതിന്റെ ചിത്രം വ്യക്തമാകും . മനുഷ്യവിസര്‍ജ്യം മൂലമുണ്ടാകുന്ന ഇകോളി ബാക്ടീരിയ വെള്ളസാമ്പിളില്‍ പരമാവധി പത്തുമാത്രമേ പാടുള്ളൂ . കുട്ടനാട്ടിലെ വെള്ളത്തില്‍ അത് 1450വരെ കണ്ടെന്നും ദാസ് പറയുന്നു .

കൈനകരിയിലെ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനും റിട്ട . അധ്യാപകനുമായ ജോസഫ് ഈ ഭീകരാവസ്ഥ മനസ്സിലാക്കിയാണ് മഴവെള്ള സംഭരണി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചത് . കുട്ടനാട്ടിലുടനീളം അദ്ദേഹം മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനുവേണ്ടി ക്ലാസുകളെടുത്തു . വലിയ ബാധ്യതവരാതെ സ്ഥാപിക്കാമെന്നിരിക്കെ , അതിന് കഴിവുള്ളവര്‍പോലും സംഭരണിക്കു മെനക്കെടാതെ വിഷജലത്തെ ആശ്രയിക്കുകയാണ് . കുട്ടനാട്ടിലേക്ക് തിരുവല്ലയില്‍നിന്ന് കുടിവെള്ളമെത്തിക്കുന്ന ജല അതോറിറ്റി പദ്ധതിയുണ്ടെങ്കിലും ഫലപ്രദമല്ല . നീരേറ്റുപുറത്തുനിന്ന് വെള്ളമെത്തിക്കുന്ന മറ്റൊരു പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു . പക്ഷേ, വെള്ളംമാത്രം വരുന്നില്ല . ചുരുക്കിപ്പറഞ്ഞാല്‍ നേരാംവണ്ണം കുടിവെള്ളം കിട്ടുന്നില്ല . കുടിക്കുന്ന വെള്ളമാണെങ്കില്‍ കീടനാശിനിയും മറ്റും അലിഞ്ഞ് മലിനവും.

img_8691ക്യാന്‍സര്‍ കൂടുന്നുവെന്നറിഞ്ഞിട്ടും രാഷ്ട്രീയക്കാര്‍ കാണിച്ച അനാസ്ഥതന്നെയാണ് കുടിവെള്ളപദ്ധതികളുടെ കാര്യത്തിലുമുള്ളത് . കുട്ടനാട്ടിലെ രണ്ടുലക്ഷത്തോളം വരുന്ന ജനങ്ങള്‍ അത്രയേ അര്‍ഹിക്കുന്നുള്ളൂവെന്ന അലസമനോഭാവം . ക്യാന്‍സര്‍ കൂടുന്നുവെന്ന് തെളിയിക്കുന്ന സര്‍വേഫലമൊന്നും അവര്‍ക്കു വേണ്ട . വേണ്ടത് പുതുതായി ക്യാന്‍സര്‍ കൂടുന്നവരുടെ എണ്ണം. അതാരാണെടുക്കേണ്ടത് ?  ഇനി  കണക്കുകളില്ലെന്ന് എങ്ങനെ പറയാനാകും ? കഥപറയുന്ന കണക്കുകളിലേക്ക് തന്നെ പോകാം .

കുട്ടനാട്ടില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു . ആലപ്പുഴ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയുടെ കണ്ടെത്തല്‍ പ്രകാരം 715 പേര്‍ക്കാണ് ക്യാന്‍സര്‍ രോഗം ഉള്ളത് . എന്നാല്‍ ഈ കണക്ക് തെറ്റാണ്. കുട്ടനാടിന്റെ സമീപ പ്രദേശങ്ങളില്‍ ഉള്ള ആശുപത്രികളില്‍ നിന്ന് ശേഖരിച്ചതാവാം ഇത് . എന്നാല്‍ കുട്ടനാട്ടില്‍ 7000 ത്തില്‍ അധികം ക്യാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് .

ചില രാഷ്ട്രീയ ഉന്നതര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഈ പഠന റിപ്പോര്‍ട്ട് പുറം ലോകം കണ്ടില്ല . സത്യസന്ധമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും , വകുപ്പും തയ്യാറായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തു വരിക . വകുപ്പും മന്ത്രിയും പ്രതികളാകുന്ന അന്വേഷണത്തിന് അവര്‍ തയ്യാറാവുമോ? നിലവില്‍ ക്യാന്‍സര്‍ ബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആയിരങ്ങള്‍ വേറെയുമുണ്ട് . എന്തെങ്കിലും വിധത്തിലുള്ള പരിശോധനകള്‍ക്ക് വിധേയരാകാത്ത കര്‍ഷകരും , കര്‍ഷക തൊഴിലാളികളും , കൂലിപ്പണിക്കാരനും , കട്ട കുത്തുകാരനും , കക്കാ വരുന്നവനും , മീന്‍ പിടിച്ച് ഉപജീവനം കഴിക്കുന്നവരുമാണ് കുട്ടനാട്ടിലെ ഭൂരിഭാഗം ജനങ്ങളും . മറ്റെന്തെങ്കിലും രോഗവുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ ക്യാന്‍സര്‍ ബാധിതരാണെന്ന് അവര്‍ അറിയുന്നത് . പിന്നെ ഉള്ളതെല്ലാം വിറ്റു പെറുക്കി അതുകൊണ്ട് കിട്ടാവുന്ന സ്വകാര്യ ആശുപത്രിയെ സമീപിക്കും . ബസ്സില്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയ രോഗി ആംബുലന്‍സിലാണ് തിരിച്ചെത്തുക . ഒന്നര രണ്ടു മാസത്തെ ചികിത്സയ്ക്കിടയില്‍ ആള് ‘വടിയാകും’ . അല്ലെങ്കില്‍ അവര്‍ വടിയാക്കും . പണം കയ്യിലുണ്ടെങ്കില്‍ ചികിത്സ വര്‍ഷങ്ങളോളം നീളും . ക്രൂരമായി തോന്നുമെങ്കിലും ഇതാണ് യാഥാര്‍ത്ഥ്യം . ചികിത്സയും മരുന്നും പരിശോധനകളും നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ ആകുന്നതു കൊണ്ടു തന്നെ രോഗിയുടെ അഭിപ്രായത്തിന് പ്രസക്തിയുമില്ല . അത് അങ്ങനെയാണ് വേണ്ടതും . പക്ഷെ ഇവിടെ സ്വകാര്യന്മാര്‍ക്ക് കൊള്ളയടിക്കാന്‍ ഡോക്ടര്‍മാര്‍ അവരുടെ കടമയും ഉത്തരവാദിത്വവും മറന്ന് കൂട്ടുനില്‍ക്കുകയാണ് . പറഞ്ഞു വന്നതില്‍ നിന്നു മാറി… അതായത് കുട്ടനാട്ടിലെ ക്യാന്‍സര്‍ രോഗികളെപ്പറ്റി ചിന്തിക്കാന്‍ അധികൃതര്‍ തയ്യാറാവണം . എന്തുകൊണ്ട് കുട്ടനാട്ടില്‍ ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നു എന്നതിനെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താന്‍ തയ്യാറാവണം . കീടയുടെയും , കളനാശിനിയുടെയും , രാസവളങ്ങളുടെ അശാസ്ത്രീയ ഉപയോഗവും തന്നെയാണ് ക്യാന്‍സറിന് കാരണമാകുന്നതെന്ന് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു . നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ് .

ഓരോ കൃഷിക്കാലത്തും വിഷക്കമ്പിനികളുടെ എക്‌സിക്യൂട്ടീവ്മാര്‍ കര്‍ഷകരെ സമീപിച്ച് അവരുടെ വിഷത്തിന്റെ മേന്മകള്‍ നിരത്തും . ഈപ്പേന്‍ , കുട്ടന്‍ കുത്ത് , എരിച്ചില്‍പ്പുഴു , തണ്ടു ഇരപ്പന്‍ , ഗാളീച്ച മുഞ്ഞ , ഇലകരിച്ചില്‍ , മഞ്ഞളിപ്പ് തുടങ്ങി എല്ലാത്തരം കീടങ്ങളേയും മരുന്ന് പ്രതിരോധിക്കും എന്നാണ് അവര്‍ പറയുന്നത്. കൊടിയ വിഷത്തെ ‘ മരുന്ന് ‘ എന്ന് വിളിക്കുന്ന ലോകത്തിലെ ഒരേ ഒരു ജനതയാണ് പ്രബുദ്ധ മലയാളികള്‍ . വിഷം തളിക്കല്‍ ഉപജീവനമാക്കിയെടുത്തവര്‍ യാതൊരു പ്രതിരോധ മാര്‍ഗ്ഗവും സ്വീകരിക്കാതെയാണ് തൊഴില്‍ ചെയ്യുന്നത് ഇവരുമായി നടത്തിയ ആശയ വിനിമയത്തില്‍ അവര്‍ക്ക് മുമ്പ് ഈ തൊഴില്‍ ചെയ്തവരെല്ലാം 60 വയസിനു മുമ്പ് മരിച്ചവരാണ് . രോഗം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും അവര്‍ പറയുന്നു . മാരക കീടനാശിനികളെക്കുറിച്ചും അത് മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും പുതിയ തലമുറയ്ക്ക് അവബോധമുണ്ടാക്കണം . ജനങ്ങളേയും കര്‍ഷകരേയും ബോധവത്ക്കരിക്കണം . അമിതമായി വിഷപ്രയോഗം നടത്തുന്നവരെ നിയമപരമായോ കായികമായിത്തന്നെയോ എതിരിടണം . ഇത് എതിര്‍ക്കപ്പെടണം അല്ലെങ്കില്‍ അടുത്ത തലമുറയോട് നമ്മള്‍ കാട്ടുന്ന നീതികേടാവും അത് . ഒരു അധികാരവര്‍ഗ്ഗവും നമുക്കൊപ്പം നില്‍ക്കില്ല . കുത്തക മുതലാളി വിദേശ വിഷക്കമ്പിനികളുടെ ഓക്കാനംവരെ തിന്നുന്ന കൊഞ്ഞാണന്‍മാരാണ്.

കുട്ടനാട്ടില്‍ ഇനിയും പ്രയോഗിക്കാനിരിക്കുന്നതും പ്രയോഗിച്ചവയുമായ കീടനാശിനികളും , ടണ്‍ കണക്കിന് രാസവളങ്ങളും കുട്ടനാടിനെ മറ്റൊരു എന്‌ടോസള്‍ഫാന്‍ ദുരന്ത ഭൂമി ആക്കുവാന്‍ ഇനിയും അധിക കാലം കാത്തിരിക്കേണ്ടി വരില്ല . കാന്‍സര്‍ കുട്ടനാടിനെ വിഴുങ്ങുന്നു എന്നുള്ള സത്യം ഓരോ കുട്ടനാട്ടുകാരനും മനസിലാക്കേണ്ടിയിരിക്കുന്നു . ചുറ്റും ജലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇന്ന് പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് . അത് ഉണ്ടാകിതിരിക്കാനുള്ള വഴികള്‍ ആലോചിച്ചില്ല എങ്കില്‍ കുട്ടനാടും അവിടുത്തെ ജനങ്ങളും അനുഭവിക്കാന്‍ പോകുന്ന ദുരന്തം എന്താണ് എന്ന് പറയാനാവില്ല . കണക്കുകള്‍ കാണുക .

കുട്ടനാട്ടിലെ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളില്‍ മാത്രം 429 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട് . സര്‍ക്കാരിന്റെ കാന്‍സര്‍ പെന്‍ഷന്‍ കുട്ടനാട്ടിലെ 14 വില്ലേജിലായി 312 പേര്‍ പെന്‍ഷന്‍ തുകയായ ആയിരം രൂപ പ്രതിമാസം വാങ്ങുന്നുണ്ട് .

2011 ലെ സെന്‍സസ് പ്രകാരം 1.93 ലക്ഷമാണ് കുട്ടനാട്ടിലെ ജനസംഖ്യ. അതില്‍ 312 പേര്‍ക്കാണ് കാന്‍സര്‍ പെന്‍ഷന്‍ . തികച്ചും ദാരിദ്ര്യാവസ്ഥയില്‍ കുട്ടനാട്ടില്‍ത്തന്നെ കഴിയുന്നവരാണെന്നതാണ് സത്യം . വാങ്ങാത്തവരും മറ്റു സ്ഥലങ്ങളില ചികിത്സ തേടി പോകുന്ന പെന്‍ഷന്‍ വരും ഇതില്‍ എത്രയോ അധികം ഉണ്ടാകും എന്ന് മനസിലാക്കുമ്പോഴാണ് കുട്ടനാട്ടിലെ ഇതിന്റെ മാരകമായ അവസ്ഥ മനസിലാക്കാന്‍ പറ്റുന്നത് .

ആലപ്പുഴയ്ക്കും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കുമിടയിലാണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്. കുട്ടനാട്ടിലേക്കുള്ള പ്രധാന പാത തന്നെ മണ്ണിട്ടു നികത്തിയുണ്ടാക്കിയ ആലപ്പുഴ ചങ്ങനാശ്ശേരി പാതയാണ് . അതുകൊണ്ടുതന്നെ കുട്ടനാട്ടിലെ കാന്‍സര്‍ രോഗികള്‍ ചികിത്സാര്‍ഥം ആലപ്പുഴയിലേക്കും കോട്ടയത്തേക്കും പോകുന്നവരാണ് . രണ്ടിടത്തേയും റേഡിയോ തെറാപ്പി വിഭാഗത്തിലെത്തിയ രോഗികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ കുട്ടനാട്ടില്‍ നിന്നെത്തുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ കൂടുതലാണ് .

കോട്ടയത്തോടടുത്തുള്ള കുട്ടനാട് താലൂക്കില്‍നിന്ന് 2010 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 106, 113, 85, 107 എന്ന ക്രമത്തിലും ആലപ്പുഴയിലേക്ക് രോഗികള്‍ വന്നു. അതേസമയം , കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് 2010 ല്‍ 465 കാന്‍സര്‍ രോഗികളും 2012 ല്‍ 398 പേരും 2012 ല്‍ 437 പേരും 2013 ല്‍ 500 പേരും ആലപ്പുഴയില്‍ നിന്നെത്തി. ഇവരില്‍ നല്ലൊരു വിഭാഗം കുട്ടനാട്ടില്‍ നിന്നുള്ളവരാണ് .

കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ ക്യാന്‍സര്‍ പെന്‍ഷന്‍ ലഭിക്കുന്ന രോഗികളുടെ കണക്കുകള്‍ കാണുക .
ചമ്പക്കുളം 80 , പുളിങ്കുന്ന് 40 , തലവടി 42 , കാവാലം 37 , തകഴി 18 ,
മുട്ടാര്‍ 29 , രാമങ്കരി 12 ,വെളിയനാട് 11 ,നീലമ്പേരൂര്‍ 17 , നെടുമുടി എട്ട് , എടത്വ 13 , കൈനകരി 11

സാന്ത്വന പരിചരണ വിഭാഗത്തെ ആശ്രയിക്കുന്ന കാന്‍സര്‍ രോഗികള്‍

വെളിയനാട് 22 , പുളിങ്കുന്ന് 46 , കാവാലം 39 , നീലമ്പേരൂര്‍ 41 ,
രാമങ്കരി 18 , മുട്ടാര്‍ 30 , നെടുമുടി 40 , തകഴി 52 , തലവടി 39 , എടത്വ 40 , കൈനകരി 18 , ചമ്പക്കുളം 44 .

ഓര്‍ക്കുക കുട്ടനാടിനെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്നില്ലെങ്കില്‍ ഈ സുന്ദരമായ നാട് ദുരിതം പിടിച്ചവരുടെ നാടായ് മാറാന്‍ അധികകാലം വേണ്ടി വരില്ല . അത് കുട്ടനാടിന് മാത്രമല്ല മറിച്ച് കേരളത്തിന് മൊത്തം തീരാ നഷ്ടമായി മാറും .

ഈ സത്യം ഓരോ കുട്ടനാടുകാരനും അതോടൊപ്പം ഓരോ മലയാളിയും മനസ്സിലാക്കി സ്വയം പ്രതിരോധിക്കുക , പ്രതിഷേധിക്കുക . എഴുതിപ്പെരുപ്പിച്ച് അളാവാനല്ല . മറിച്ച് കുട്ടനാട് പോലെ സുന്ദരമായ ഒരു നാട് വേറെയില്ലാത്തതിനാല്‍ ആ നല്ല നാടിനെ രക്ഷിക്കുവാനും , അതോടൊപ്പം നിങ്ങള്‍ ജനിച്ച ആ മണ്ണില്‍ പുതിയ തലമുറയ്ക്ക് ആരോഗ്യത്തോടെ ജീവിക്കാനും നടത്തുന്ന പരിശ്രമത്തില്‍ ദയവായി പങ്കാളിയാവുക . അതുകൊണ്ട് ഈ ന്യൂസ് പരമാവധി ഷെയര്‍ ചെയ്ത് അധികാരികളില്‍ എത്തിക്കുക .

ഉടന്‍ പ്രസിദ്ധീകരിക്കുന്നു

കുട്ടനാടിന് വേണ്ടത് രാഷ്ട്രീയക്കാരന്‍ നിര്‍ണ്ണയിക്കുന്ന വികസനമോ അതോ ഓരോ കുട്ടനാടുകാരന്‍റെയും ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന തരം വികസനമോ ?