ലണ്ടന്‍: ട്രേഡ് യൂണിയന്‍ ബില്ലില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വരുത്താനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ലേബര്‍ പാര്‍ട്ടിയുടെ സാമ്പത്തികാടിത്തറ ഇല്ലാതാക്കുമെന്ന് വെളിപ്പെടുത്തല്‍. ട്രേഡ് യൂണിയന്‍ ഫണ്ടിംഗിലൂടെ പ്രതിവര്‍ഷം പാര്‍ട്ടിക്ക് ലഭിക്കുന്ന വരുമാനത്തില്‍ ആറ് മില്യന്‍ പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയുടെ നിലവിലുള്ള ഓഫീസുകള്‍ നടത്തിക്കൊണ്ടു പോകാനും ജീവനക്കാരെ സംരക്ഷിക്കാനും ഇതു മൂലം കഴിയാതെ വരുമെന്നും പാര്‍ട്ടിയുടെ രഹസ്യരേഖ സൂചിപ്പിക്കുന്നു. ഗാര്‍ഡിയനാണ് ഇത് പുറത്തു വിട്ടത്. ഇന്ന് ലോര്‍ഡ്‌സില്‍ അവതരിപ്പിക്കുന്ന ബില്ലിലാണ് പൊളിറ്റിക്കല്‍ ലെവി നയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നവംബറിലെ സ്‌പെന്‍ഡിംഗ് റിവ്യൂവിന്റെ അനുബന്ധമായാണ് പുതിയ മാറ്റങ്ങള്‍ ഓസ്‌ബോണ്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന പബ്ലിക് ഫണ്ടിംഗിലും വെട്ടിക്കുറയ്ക്കലുകള്‍ വരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്. ബില്ലിലെ ഭേദഗതികള്‍ ലേബര്‍ പാര്‍ട്ടിയുടെ സാമ്പത്തികാടിത്തറയെ എങ്ങനെ ബാധിക്കുമെന്ന ആഭ്യന്തര വിലയിരുത്തലിന്റെ രേഖകളാണ് പുറത്തു വന്നത്. പാര്‍ട്ടിയുടെ വരുമാനത്തിന്റെ 20 ശതമാനവും നല്‍കുന്നത് ട്രേഡ് യൂണിയനുകളാണ്. നിയമ ഭേദഗതി മൂലമുണ്ടാകുന്ന നഷ്ടം അതിനാല്‍ത്തന്നെ ഗുരുതരമായിരിക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 5 മുതല്‍ 6 മില്യന്‍ പൗണ്ടിന്റെ കുറവ് വരുമാനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പരിഹരിക്കാന്‍ ബുദ്ധിമുട്ടാണെന്നും പാര്‍ട്ടിയുടെ നിലവിലുള്ള ഘടന നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും രേഖ പറയുന്നു.

ആകെ ചെലവിന്റെ 50 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനായാണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള ജീവനക്കരെ മുഴുവന്‍ നിലനിര്‍ത്തുക അപ്രായോഗികമാകും. ഇതു കൂടാതെയാണ് മറ്റു ചെലവുകള്‍ ചുരുക്കുന്നതും ഓഫീസുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കുന്നതും പോലെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതെന്നു ലേബര്‍ വിലയിരുത്തുന്നു. കണ്‍സര്‍വേറ്റീവുകള്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി രാഷ്ട്ട്രീയ പാര്‍ട്ടികളുടെ മേല്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയന്ത്രണമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ വരുന്ന ഭേദഗതിയോടെ പാര്‍ലമെന്റിന്റെ കാലാവധിയായ അഞ്ചു വര്‍ഷത്തിനിടയില്‍ പാര്‍ട്ടികള്‍ക്ക് നഷ്ടമാകുന്നത് 35 മില്യന്‍ പൗണ്ടാണ്. യൂണിയനുകളുടെ വാര്‍ഷിക അഫിലിയേഷന്‍ ഫീസുകളിലും ഗ്രാന്റുകളിലും പാര്‍ട്ടികള്‍ക്ക് നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. അടുത്ത സമ്മറില്‍ ഈ ബില്‍ നിയമമാകും. ഇതോടെ നിലനില്‍പ്പിനായി കൈവശമുള്ള വസ്തുക്കള്‍ പോലും വില്‍ക്കേണ്ട സാഹചര്യം പാര്‍ട്ടിക്ക് സംജാതമാകുമെന്നും വിലയിരുത്തലുണ്ട്.