ലണ്ടന്‍: ക്രിസ്മസിന് മുന്‍പ് തെരേസ മെയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കൂട്ട് നില്‍ക്കില്ലെന്ന് പ്രഖ്യാപിച്ച് ലേബര്‍. ജനുവരി പകുതിക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തമായ പാര്‍ട്ടി തീരുമാനം എടുക്കുവെന്നും ലേബര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോമണ്‍സില്‍ ബ്രക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് മെയ് സമര്‍പ്പിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിനെ സസൂക്ഷ്മം പഠിക്കും ശേഷമായിരിക്കും സര്‍ക്കാരിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുകയുള്ളു. ബ്രക്‌സിറ്റ് ഡീലുമായി ബന്ധപ്പെട്ട് മെയ് സമര്‍പ്പിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് എം.പിമാര്‍ക്ക് കൃത്യമായ വ്യക്തത കൈവരാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് ജെറമി കോര്‍ബ് വിശദീകരിച്ചിട്ടുണ്ട്. ഇതോടെ ക്രിസ്മസിന് മുന്‍പ് മെയ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ-വിമത നീക്കങ്ങളുണ്ടാവില്ലെന്ന് വ്യക്തമായി.

പാര്‍ട്ടിക്കുള്ളില്‍ തന്നെ തെരേസ മെയ്‌ക്കെതിരെ നീക്കങ്ങള്‍ അതിശക്തമാണ്. ഇയു റെഫറണ്ടത്തില്‍ ജനങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നാണ് കണ്‍സര്‍വേറ്റീവ് വിമതരുടെ പരാതി. വിമതരുടെ അവിശ്വാസത്തെ മറികടന്നെങ്കിലും കാര്യങ്ങള്‍ മെയ്ക്ക് അനുകൂലമല്ല. കോമണ്‍സില്‍ ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ വോട്ടിനിടുന്നത് നേരത്തെ വിമത നീക്കത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയിരുന്നു. ബ്രിട്ടീഷ് അറ്റോര്‍ണി ജനറല്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ ഗവണ്‍മെന്റിന് നല്‍കിയ നിയമോപദേശം രഹസ്യമാക്കി വച്ചതിനെതിരെ പാര്‍ലമെന്റില്‍ ഗവണ്‍മെന്റിനെതിരായി വോട്ടിംഗ് നടന്നിരുന്നു. തുടര്‍ന്ന് ലീഗല്‍ അഡ്‌വൈസ് പരസ്യപ്പെടുത്തേണ്ടി വന്നു.

ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ട ബ്രെക്‌സിറ്റ് ഡീല്‍ നേടിയെടുക്കാന്‍ പ്രാപ്തിയുള്ള നേതാവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കണമെന്ന് വിമതപക്ഷം ആവശ്യപ്പെടുന്നു. ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ കേട്ടതിന് ശേഷം എം.പിമാര്‍ മെയ്‌ക്കെതിരെ തിരിയുമെന്നത് തീര്‍ച്ചയാണ് ആ സമയത്താണ് ലേബര്‍ പാര്‍ട്ടിയും ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തേണ്ടതെന്ന് ഷാഡോ കമ്യൂണിറ്റി സെക്രട്ടറി ആന്‍ഡ്രൂ ജെയ്വിന്‍ വ്യക്തമാക്കി. കോമണ്‍സില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതിന് ശേഷമായിരിക്കും മെയ്‌ക്കെതിരെ ലേബര്‍ നീക്കങ്ങള്‍ ആരംഭിക്കുകയെന്നും അദ്ദേഹം സൂചന നല്‍കുന്നുണ്ട്. നിര്‍ദേശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് വരെ മെയ് തന്റെ ‘മുടന്തുമായി’ സഞ്ചരിക്കട്ടെയെന്നും ലേബര്‍ നേതാവ് പരിഹസിച്ചു.