ലണ്ടന്‍: ബ്രെക്‌സിറ്റ് നയരേഖയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ തെരേസ മേയ പരാജയപ്പെട്ടുവെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബന്‍ ആരോപിച്ചു. വിഷയത്തില്‍ ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. നയരേഖ രൂപപ്പെടുത്തുന്നതില്‍ തെരേസ മേയ് പരാജയപ്പെട്ടുവെന്ന് ലേബര്‍ കുറ്റപ്പെടുത്തി. കൂടാതെ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ അപാകത സംഭവിച്ചതായും ലേബര്‍ ആരോപണം ഉന്നയിച്ചു. ബ്രെക്സിറ്റില്‍ കൃത്യമായ മാറ്റങ്ങളുമായി പ്രധാനമന്ത്രി രംഗത്ത് വരണമെന്നും അതാണ് തങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹമെന്നും പ്രതിപക്ഷം കഴിഞ്ഞ ദിവസം നിലപാടറിയിച്ചിരുന്നു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുമായി സമവായത്തിലെത്താനുള്ള മേയുടെ ശ്രമങ്ങള്‍ക്ക് ഇതോടെ കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാം ജനഹിതം അറിയണമെന്ന് ആവശ്യപ്പെട്ട ലേബര്‍ നേതാവ് ജെറമി കോര്‍ബനെ രാഷട്രീയപരമായി തെരേസ മേ ആക്രമിക്കുകയാണ് ഉണ്ടായത്. തെരേസ മേയുടെ കൈവശ്യം വിശ്വാസ്യതയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി കെയ്ര് സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. തുടക്കം മുതലെ വിഷയത്തില്‍ മേയ് എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ രംഗത്ത് വന്നിരുന്നു. ബ്രെക്സിറ്റ് നയരേഖയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരാതെ കോമണ്‍സിന്റെ അംഗീകാരം നേടാന്‍ മേയ്ക്ക് കഴിയില്ലെന്നാണ് ജെറമി കോര്‍ബന്റെ നിരീക്ഷണം. വോട്ടെടുപ്പില്‍ മൂന്നാം തവണയും മേയ് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

നേരത്തെ നിശ്ചയിച്ചതുപോലെ മാര്‍ച്ച് 29നു ബ്രെക്‌സിറ്റ് തുടങ്ങിവയ്ക്കാനാകില്ലെന്ന് ഉറപ്പായപ്പോള്‍ മൂന്നാഴ്ച മുന്‍പു ബ്രിട്ടിഷ് പ്രധാനമന്ത്രി ഇയു നേതാക്കള്‍ക്ക് കത്തയച്ചിരുന്നു. ഇത് ആദ്യം തള്ളുകയാണുണ്ടായത്. പിന്നീട് പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ മേയ് വീണ്ടും ഇ.യു നേതാക്കളോട് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കി കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിവയ്ക്കാനുള്ള തീയതി ഈ 12 ല്‍ നിന്നു ജൂണ്‍ 30 ആയി നീട്ടിക്കിട്ടാനാകും മേയ് ശ്രമിക്കുക. ജെറിമി കോര്‍ബിനുമായി വരെ ചര്‍ച്ച നടത്തിക്കഴിഞ്ഞതായി ഇ.യു നേതാക്കള്‍ക്ക് അയച്ച അവസാന കത്തില്‍ മേയ് വ്യക്തമാക്കുന്നുണ്ടെങ്കിലും പുതിയ സാഹചര്യങ്ങള്‍ വരുന്നതോടെ വീണ്ടും പ്രതിസന്ധിയുണ്ടാകും.