സ്വന്തം ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റ ഭര്‍ത്താവിന്റെ വാര്‍ത്ത അടുത്തിടെ ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ഇപ്പോള്‍ ഇതാ സമാനമായൊരു സംഭവം കൂടി. ഭര്‍ത്താവ്, തന്‍റെയും അമ്മയുടെയും സഹോദരിയുടെയും നഗ്നചിത്രങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് ടെക്കി യുവതിയുടെ പരാതി.

ഹൈദരാബാദ് സ്വദേശിനിയായ ടെക്കി യുവതിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവിനെതിരെ യുവതി സൈബരാബാദ് പോലീസില്‍ പരാതി നല്‍കി. തന്റെയും അമ്മയുടെയും സഹോദരിയുടെയും നഗ്നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയാണ് ഭര്‍ത്താവിന്റെ ശ്രമമെന്ന് യുവതി ആരോപിച്ചു.

26കാരിയായ യുവതിയാണ് പരാതി നല്‍കിയത്. 2016ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചു വരികയാണെന്ന് യുവതി പറഞ്ഞു. താന്‍ പിതാവുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പോലും ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നതായി യുവതി പരാതിയില്‍ ആരോപിച്ചു. താന്‍ അച്ഛനുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോഴാണ് ഇയാള്‍ രഹസ്യ നിരീക്ഷണം നടത്തുന്നതായി വ്യക്തമായതെന്ന് യുവതി പറഞ്ഞു.  പ്രവീണ്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. അതേസമയം ഇയാള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ലാപ്‌ടോപ്പില്‍ നിന്നും ഡിലീറ്റ് ചെയ്തതായി സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ലാപ്‌ടോപ്പില്‍ ദൃശ്യങ്ങളില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നും പോലീസ് കൂട്ടലിച്ചേര്‍ത്തു