ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് ട്രാഫിക് പൊലീസുകാരന്‍ താക്കോല്‍ ഊരിയെടുത്തതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞു ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചിരുന്ന സ്ത്രീ ലോറിക്കടിയില്‍പെട്ട് മരിച്ചു.

വിശാഖപട്ടണം ജംഗ്ഷനില്‍ ഓട്ടോനഗറിന് സമീപം ദേശീയ പാതയിലാണ് ദാരുണ സംഭവം. ഇരുചക്ര വാഹനയാത്രക്കാരുടെ രേഖകള്‍ പരിശോധിക്കുന്നതിന് വേണ്ടി എത്തിയ പോലിസ് വാഹനം നിര്‍ത്തുന്നതിനു മുന്പ് താക്കോല്‍ ഊരിയതാണ് അപകടത്തിനു കാരണമായത്.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനന്ദറാവു, ഭാര്യ പദ്മ എന്നിവരാണ് പൊലീസിന്റെ ക്രൂരതക്ക് ഇരയായത്. ബൈക്കില്‍ നിന്നു നിയന്ത്രണംവിട്ട് റോഡിലേക്ക് വീണ പദ്മയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടം താക്കോല്‍ ഊരിയ ട്രാഫിക് പൊലീസുകാരെ കണക്കിന് മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.