പ്രണവ് മോഹന്‍ലാലിന്റെ ആദ്യം ചിത്രം ആദി മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സുചിത്ര മോഹന്‍ലാലും പത്മ തിയേറ്ററില്‍ സിനിമ കാണാനെത്തിയിരുന്നു. മകന്റെ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാന്‍ ആവാതെ വിങ്ങിപൊട്ടുകയായിരുന്നു സുചിത്ര. അവന്‍ എങ്ങനെയാണോ, അത് തന്നെയാണ് സിനിമയിലുമെന്ന് സുചിത്ര പറഞ്ഞു.

മുംബൈയിലെ ഷൂട്ടിങ് ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. മുംബൈ ബാണ്ടു മാഗ്നെറ്റ് മാളില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും മോഹന്‍ലാല്‍ സിനിമ കാണാനെത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ മോഹന്‍ലാലിനോട് ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ല സിനിമയാണെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. മകന്റെ അഭിനയത്തെക്കുറിച്ച് വിലയിരുത്താന്‍ പറഞ്ഞപ്പോള്‍ നമ്മള്‍ടെ മകനല്ലേ, ഒരു നടനെന്ന നിലയില്‍ പറയുകയാണെങ്കില്‍ മികച്ച പ്രകടനം തന്നെയാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. അച്ഛനെ വെച്ച് നോക്കുമ്പോള്‍ മകന്റെ അഭിനയം എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന് ചിരിയടക്കാനായില്ല. അച്ഛന്റേന്ന് എന്ത് നോക്കാനെന്ന് മോഹന്‍ലാല്‍ ചോദിച്ചു. മോഹന്‍ലാലിന്റെ മറുപടി കേട്ട് സുരാജ് പൊട്ടിച്ചിരിച്ചു.

അപ്പുവിന്റെ ആദ്യ സിനിമയാണെന്ന് കണ്ടാല്‍ പറയില്ലെന്ന് സുരാജ് പറഞ്ഞു. എല്ലാം ദൈവാനുഗ്രഹമാണ്. അച്ഛന്‍ അഡ്വെഞ്ചറാണ്, ഇപ്പോള്‍ മകനും അഡ്വെഞ്ചറായെന്ന് സുരാജ് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് പിടിതരാത്ത വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. എല്ലാരീതിയിലും വ്യത്യസ്ഥനായ ഒരാള്‍. വസ്ത്രധാരണ രീതിയില്‍ യാതൊരു ശ്രദ്ധയും നല്‍കാത്ത യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. എന്നാല്‍ സൂപ്പര്‍താരമായ പിതാവിന്റെ കഴിവുകള്‍ എത്രത്തോളം മകനിലുണ്ട് എന്ന കാര്യമാണ് ആദിയിലൂടെ പ്രേക്ഷകര്‍ പരിശോധിച്ചത്. അച്ഛനെക്കാള്‍ ഒട്ടും മോശമല്ല മകന്‍ എന്ന പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.

പ്രണവ് സിനിമയില്‍ അഭിനയിക്കും എന്നത് മുന്‍കൂട്ടി തീരുമാനിച്ച കാര്യമല്ല. അഭിനയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയായിരുന്നില്ല പ്രണവ്. ഒരുപാട് പേര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് ആദിയില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് നല്ല പ്രതികരണം കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

അച്ഛന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ആദിയുടെ വിജയത്തില്‍ സന്തോഷിക്കുന്നു. ഏറെ ശാരീരികാധ്വാനം ആവശ്യമായി വന്ന ഒരു വേഷമാണ് പ്രണവ് അഭിനയിച്ചു തകര്‍ത്തിരിക്കുന്നത്. ഇങ്ങനെയൊരു പടത്തിലേക്കാണ് ജീത്തുജോസഫ് പ്രണവിനെ ക്ഷണിച്ചതെന്നറിഞ്ഞപ്പോള്‍ പ്രണവിന് അത് ചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു.

ചിത്രത്തിനുവേണ്ടി തായ്‌ലന്‍ഡില്‍ നിന്ന് മികച്ച പരിശീലനമാണ് പ്രണവിന് ലഭിച്ചത്. അഡ്വഞ്ചറസായ കാര്യങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഇക്കാരണം കൊണ്ട് മാത്രമാണ് ആദിയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.