പൊതു തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആവേശം രാജ്യമാകെ അലയടിക്കുമ്പോള്‍ കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാരിന്റെ കഴിഞ്ഞകാലയളവിലെ വാഗ്ദാനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. മോദിയുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു എല്ലാവര്‍ക്കും 15 ലക്ഷം രൂപ നല്‍കുമെന്നത്. മോദിയുടെ ഈ പ്രസംഗം ഡബ് മാഷിലൂടെ വമ്പന്‍ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്.

സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ഹിറ്റായ ഡബ്‌സ്മാഷിലൂടെ മോദിക്കെതിരായ വിമര്‍ശനമാണ് ലാലു ഉയര്‍ത്തിയത്. എല്ലാവര്‍ക്കും 15 ലക്ഷം എന്നതടക്കമുള്ള മോദിയുടെ വാഗ്ദാനങ്ങളാണ് ഡബ്‌സ്മാഷിനായി ലാലു ഉപയോഗിച്ചിരിക്കുന്നത്. മോദിയുടെ ശബ്ദത്തിനൊപ്പം ചുണ്ടനക്കിയുള്ള ആര്‍ ജെ ഡി നേതാവിന്റെ വീഡിയോയ്ക്ക് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നതടക്കമുള്ള മോദിയുടെ പ്രസംഗങ്ങള്‍ ലാലു ആയുധമാക്കിയിട്ടുണ്ട്. ലാലുവിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.