ടൈം ട്രാവല്‍., അങ്ങനൊന്നുണ്ടോ.? ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇതിനെ അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ നാം കണ്ടിട്ടുണ്ട്. മാത്രമല്ല താന്‍ ടൈംട്രാവല്‍ നടത്തിയെന്ന് അവകാശപ്പെട്ട് ചില ആളുകളും രംഗത്തെത്തിയിട്ടുണ്ട, പക്ഷെ ഇവയൊന്നും തന്നെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ടൈംട്രാവല്‍ നടത്തി 37  വർഷങ്ങൾക്കു ശേഷം ഇറങ്ങിയ ഒരു വിമാനത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പാന്‍ അമേരിക്ക വിമാനം 914. സത്യമെന്നോ മിഥ്യയെന്നോ ഇപ്പോഴും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത സംഭവം കൂടിയാണ് ഈ വിമാനത്തിന്റെ കാണാതാകലും പിന്നീടുള്ള തിരിച്ചെത്തലും.

1955- ല്‍ 57 യാത്രക്കാരും നാല് ജീവനക്കാരുമായി പാന്‍ അമേരിക്ക 914 എന്ന ചാര്‍ട്ടേര്‍ഡ് വിമാനം ന്യൂയോര്‍ക്കില്‍ നിന്ന് മിയാമിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് ആ വിമാനത്തെക്കുറിച്ചോ യാത്രക്കാരെക്കുറിച്ചോ ആരും ഒന്നും അറിഞ്ഞില്ല. എങ്ങോട്ട് പോയെന്നോ എവിടെ എത്തിയെന്നോ യാതൊരു വിവരങ്ങളും ലഭിച്ചില്ല. തകര്‍ന്ന് കടലില്‍ പതിച്ചെന്നും അപകടത്തില്‍ കാണാതായി എന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍ ഇവയൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം, 37 വര്‍ഷങ്ങള്‍ക്ക് ശേഷം കാണാതെപോയ വിമാനം തിരികെയെത്തി. വെനസ്വേലയിലെ കരാകസ് വിമാനത്താവളത്തിലാണ് വിമാനം ചെന്നിറങ്ങിയത്. തങ്ങള്‍ എത്തിയിരിക്കുന്നത് വെനിസ്വേലയിലാണെന്ന് അറിഞ്ഞപ്പോള്‍ യാത്ര പുറപ്പെട്ടത് ന്യൂയോര്‍ക്കില്‍ നിന്നാണെന്നും എത്തേണ്ടത് മിയാമിയിലാണെന്നും പൈലറ്റ് വെളിപ്പെടുത്തി. എങ്ങനെയാണ് ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറം തങ്ങള്‍ എത്തിയതെന്ന് ആര്‍ക്കും വിശദീകരിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ മറ്റൊരു കാര്യം കൂടി അറിഞ്ഞപ്പോള്‍ അവര്‍ ശരിക്കും ഞെട്ടിപ്പോയി. കരാകസ് വിമാനത്താവള അധികൃതരാണ് അവര്‍ വന്നിറങ്ങിയ ദിവസവും തീയതിയും അറിയിച്ചപ്പോഴാണ് അവര്‍ പുറപ്പെട്ടിട്ട് മുപ്പത്തിയേഴ് കഴിഞ്ഞിരിക്കുന്നു എന്നറിഞ്ഞത്.

റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനത്തിന്റെ ജനാലയില്‍ക്കൂടി യാത്രക്കാരില്‍ പലരെയും എയര്‍പോര്‍ട്ട് ജീവനക്കാര്‍ കണ്ടു. അവരെല്ലാവരും ചെറുപ്പക്കാരായിരുന്നുവെത്രേ! അതായത് 37 വര്‍ഷത്തെ പ്രായം അവരെ ബാധിച്ചിട്ടേയില്ലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും എയര്‍പോര്‍ട്ടിലിറങ്ങാന്‍ കൂട്ടാക്കിയില്ല. അടുത്തു വരരുതെന്ന് ആംഗ്യം കാണിച്ച് വിമാനം വീണ്ടും പറന്നുയര്‍ന്നതായി എയര്‍പോര്‍ട്ട് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനിടെ 1956 ല്‍ അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു കലണ്ടര്‍ വിമാനത്തില്‍ നിന്ന് താഴെയിട്ടു. ഇതും എയര്‍പോര്‍ട്ടില്‍ വിമാനമെത്തിയതിന്റെ ശബ്ദരേഖയും മാത്രമാണ് തെളിവായി അവശേഷിക്കുന്നത്.

ചോദ്യങ്ങളൊരുപാട് ബാക്കിയാക്കിയാണ് ഈ വിമാനം കാണാതായതും പിന്നീട് പ്രത്യക്ഷപ്പെട്ടതും. അവര്‍ക്കൊന്നും പ്രായമാകാത്തത് എന്താണ്, ഇന്ധനമില്ലാതെ ഇത്രയും വര്‍ഷം വിമാനം എങ്ങനെ സഞ്ചരിച്ചു, ഇത്രയും നാള്‍ എവിടപ്പോയി തുടങ്ങി കുറെയധികം ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ടൈം ട്രാവലാണ് വിമാനത്തിന് സംഭവിച്ചതെന്ന് പറയുമ്പോഴും ഇങ്ങനെയൊരു വിമാനം പോലും ഉണ്ടായിരുന്നില്ലെന്ന് സമര്‍ത്ഥിക്കുന്നവരും ഉണ്ട്. കാണാതായതും അപകടത്തില്‍ പെട്ടതുമായി വിമാനങ്ങളെക്കുറിച്ച് പരിശോധിച്ചാല്‍ ഇങ്ങനെയൊരു പേരില്‍ പാന്‍ അമേരിക്കയ്ക്ക് വിമാനമില്ലായിരുന്നുവെന്ന് മറ്റ് ചിലര്‍ പറയുന്നു.

ഇത് വെറും കെട്ടുകഥയാണെന്ന് പറയാന്‍ കാരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്. 1992 ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് 1992 മെയ് 21 നാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നാണ്. 1993 ലെ വാര്‍ത്തയിലും തീയതി മാറ്റമില്ല. നിരവധി വാദപ്രതിവാദങ്ങള്‍ ഇതു സംബന്ധിച്ചു നടന്നു. എങ്കിലും പാന്‍ അമേരിക്ക 914 വിമാനത്തെ കുറിച്ച് കൃത്യമായ ഒരുത്തരം നല്‍കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.