ബ്രിട്ടനിലെ ഏറ്റവും വെറുക്കപ്പെട്ട ലാന്‍ഡ്‌ലോര്‍ഡ് എന്ന് അറിയപ്പെടുന്ന കോടീശ്വരന്‍, ഫെര്‍ഗൂസ് വില്‍സണ്‍ നൂറു കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതിയുമായി രംഗത്ത്. കെന്റിലെ മെയിഡ്‌സ്‌റ്റോണ്‍ സ്വദേശിയായ ഇയാള്‍ ഈ വര്‍ഷം അവസാനത്തോടെ തന്റെ ഉടമസ്ഥതയിലുള്ള 300 വീടുകള്‍ വില്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോള്‍ ഈ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് അടുത്തയാഴ്ച നല്‍കും. കറി മണക്കുമെന്നതിനാല്‍ ‘കറുത്തവര്‍’ക്ക് വീടുകള്‍ നല്‍കില്ലെന്ന് പ്രഖ്യാപനം നടത്തി വിവാദം സൃഷ്ടിച്ചിട്ടുള്ളയാളാണ് ഈ 70 കാരന്‍. ഭിന്നശേഷിയുള്ള വാടകക്കാരന് ചൂടുവെള്ളം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസില്‍ പിഴയും കോടതിച്ചെലവുമായി ഇയാളുടെ ഭാര്യ ജൂഡിത്ത് വില്‍സണ്‍ 25,000 പൗണ്ട് അടക്കണമെന്ന് നിന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ദമ്പതികള്‍ തങ്ങളുടെ വീടുകളെല്ലാം വിറ്റഴിച്ച് ആഷ്‌ഫോര്‍ഡിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

32 വീടുകള്‍ ഇപ്പോള്‍ വിറ്റുകഴിഞ്ഞെന്നും മറ്റുള്ളവയുടെ വില്‍പന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഫെര്‍ഗൂസ് വെളിപ്പെടുത്തി. ഇറക്കിവിടല്‍ ഭീഷണി നേരിടുന്ന നിരവധി പേര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അയാളെ വെറുക്കുന്നുവെന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു വാടകക്കാരന്‍ പറഞ്ഞത്. ഫെര്‍ഗൂസ് വില്‍സണിന്റെ പ്രഖ്യാപനം ഡെമോക്ലീസിന്റെ വാളു പോലെ തലയ്ക്കു മുകളില്‍ നില്‍ക്കുന്നതിനാല്‍ തനിക്ക് ഉറക്കം പോലും നഷ്ടമായെന്ന് ഇയാള്‍ പറഞ്ഞു. ആകെ 90 സെക്ഷന്‍ 21 നോട്ടീസുകള്‍ അടുത്തയാഴ്ചയോടെ താമസക്കാര്‍ക്ക് നല്‍കുമെന്നാണ് വിവരം. രണ്ടു മാസത്തിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നായിരിക്കും നിര്‍ദേശം. ഭവന രഹിതരാകാന്‍ പോകുന്നവരെക്കുറിച്ച് തനിക്ക് വിഷമമുണ്ടെന്ന് ഫെര്‍ഗൂസ് പറയുന്നു.

കുട്ടികളുമായി ഇറങ്ങേണ്ടി വരുന്നവര്‍ക്കായിരിക്കും ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക. കാരണം, കുട്ടികളുള്ളവര്‍ക്ക് വീടുകള്‍ നല്‍കാന്‍ മറ്റു ലാന്‍ഡ്‌ലോര്‍ഡുകള്‍ വിമുഖരായിരിക്കും. അനേക വര്‍ഷങ്ങള്‍ എടുത്താണ് ഈ വീടുകള്‍ താന്‍ പണിതത്. അവ വില്‍ക്കുന്നതിലും വിഷമമുണ്ട്. പക്ഷേ മരിക്കുമ്പോള്‍ അവ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്നും ഫെര്‍ഗൂസ് പറയുന്നു. 2017ലാണ് ഇരുണ്ട നിറമുള്ളവര്‍ക്ക് താന്‍ വീടുകള്‍ നല്‍കില്ലെന്ന് ഫെര്‍ഗൂസ് പ്രഖ്യാപിച്ചത്. വീടുകളില്‍ കറിയുടെ മണം നിറയുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. ഇതിനെതിരെ ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ രംഗത്തെത്തുകയും കോടതി ഇയാള്‍ക്കെതിരെ വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.