തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം വായിച്ചു. പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധവും മതേതര ജനാധിപത്യ സങ്കല്‍പ്പത്തിന് എതിരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ഞായറാഴ്ച കുര്‍ബാന മധ്യേയാണ്‌ ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം വായിച്ചത്‌.

മതേതര ഇന്ത്യയ്ക്കായി ഭരണഘടന സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും ലേഖനത്തില്‍ പറയുന്നു. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് ഈ നിയമത്തിലൂടെ നടക്കുന്നത്. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തെ സര്‍വജനങ്ങളുടെയും പ്രശ്‌നമാണെന്നും ലേഖനത്തിലുണ്ട്.

പൗരത്വ നിയമ ഭേദഗതിയുടെ ആന്തരിക അര്‍ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെ പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്രത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ലത്തീന്‍ കത്തോലിക്ക സഭയുടെ ലേഖനത്തില്‍ പറയുന്നു. ജനുവരി 26-ന് ഭരണഘടന സംരക്ഷണദിനമായി ആചരിക്കാന്‍ ലത്തീന്‍ കത്തോലിക്ക സഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടയലേഖനവും വായിച്ചത്.