ന്യൂഡല്‍ഹി:ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരേയുണ്ടായ അക്രമത്തില്‍ ലഭിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ ഹാജരായ പ്രശാന്ത് ഭൂഷണിനു നേരേ മുദ്രാവാക്യം മുഴക്കിയ ഒരു അഭിഭാഷകന്‍ വന്ദേമാതരം വിളിച്ച ശേഷം കോടതിയില്‍ നിന്ന് ഇറങ്ങിയോടി. ഭീകര്‍ക്കു വേണ്ടി ഹാജരാകുന്നു എന്നാരോപിച്ചാണ് പ്രശാന്ത് ഭൂഷണിനെതിരേ രാജീവ് യാദവ് എന്ന അഭിഭാഷകന്‍ തിരിഞ്ഞത്. സംഭവത്തേത്തുടര്‍ന്ന് സുപ്രീംകോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ജെഎന്‍യു പൂര്‍വവിദ്യാര്‍ത്ഥിയായ എന്‍.ഡി. ജയ്പ്രകാശാണ് പട്യാല ഹൗസ് കോടതി സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ദിരാ ജയ്‌സിംഗ് ആയിരുന്നു അഭിഭാഷക. മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ് പ്രശാന്ത് ഭൂഷണ്‍ ഹാജരായത്. കേസ് പരിഗണിച്ച് വാദം തുടങ്ങിയപ്പോളാണ് രാചജീവ് യാദവ് ഇടപെട്ടത്.

ഇയാളെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും
പിന്നീട് രാജീവ് യാദവ് കോടതിയില്‍ ഹാജരായി. സംഭവത്തില്‍ മാപ്പു നല്‍കണമെന്ന അപേക്ഷയുമായാണ് ഇയാള്‍ എത്തിയത്. കോടതി ഇയാളെ താക്കീതു ചെയ്തു. പട്യാല ഹൗസ് കോടതിയില്‍ കന്‍ഹയ്യ കുമാറിനെ കഴിഞ്ഞ ദിവസം ഹാജരാക്കിയപ്പോള്‍ ബിജെപി എംഎല്‍എ ഉള്‍പ്പെടെയുള്ളവരാണ് വിദ്യാര്‍ത്ഥികളേയും മാധ്യമപ്രവര്‍ത്തകരേയും മര്‍ദ്ദിച്ചത്.