ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചായി ശ്രീവധനപ്രഭയുടെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ഹെലികോപ്റ്ററില്‍ വിചായി ശ്രീവധനപ്രഭ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്റ്ററിലുള്ള മറ്റു വ്യക്തികളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്റ്റേഡിയത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉഗ്രശബ്ദത്തോടെ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ചതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച രാത്രി നടന്ന വെസ്റ്റ്ഹാം-ലെസ്റ്റര്‍ സിറ്റി മത്സരത്തിന് പിന്നാലെയാണ് അപകടമുണ്ടായത്. മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചിരുന്നു. ഹെലിക്കോപ്റ്ററിന് തീ പിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കിങ് പവര്‍ സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിലേക്കാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് കൈമാറാന്‍ പോലീസ് തയ്യാറായിട്ടില്ല. തായ് കോടീശ്വരനായ ശ്രിവധനപ്രഭ ലെസ്റ്ററിന്റെ എല്ലാ ഹോം മത്സരങ്ങളിലും പങ്കെടുക്കുന്നതിനായി ബന്ധുക്കള്‍ക്കൊപ്പം ഹെലികോപ്ടറിലാണ് സ്റ്റേഡിയത്തിലെത്താറുള്ളത്. സ്വന്തം ടീമിന്റെ എല്ലാ ഹോം മത്സരങ്ങള്‍ക്കും അദ്ദേഹം പങ്കെടുക്കാറുമുണ്ട്.

ഫുട്‌ബോള്‍ ലോകത്തിന്റെ കറുത്ത ദിനമായിരുന്നു ഇന്നലെയെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തായ്‌ലന്റിലെ ഏറ്റവും വലിയ പണക്കാരില്‍ നാലാമനാണ് ലെസ്റ്റര്‍ ഉടമയായ ശ്രിവധനപ്രഭ. 2010ല്‍ 39 മില്യന്‍ പൗണ്ടിനാണ് ഇദ്ദേഹം ക്ലബ് വാങ്ങുന്നത്. തുടര്‍ന്ന് 2015-16 സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്നായിരുന്നു അത്. 1894ലാണ് ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ലീഗിന് യോഗ്യത നേടുന്നത്. 1928-29 സീസണില്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ക്ലബ്ബിന്റെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കിയിരുന്നത്. എന്നാല്‍ 2015-16ല്‍ അത് മറികടന്നു. ശ്രിവധനപ്രഭ ഉടമസ്ഥതയിലെത്തിയതിന് ശേഷം ക്ലബിന്റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു.