കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഉയര്‍ന്നു വന്ന ഭൂമിയിടപാട് ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് കത്ത്. ഒരു വിഭാഗം വിശ്വാസികളാണ് പോപ്പിന് കത്തയച്ചത്. കര്‍ദിനാള്‍ മാല്‍ ആലഞ്ചേരിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

സഭയില്‍ കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണവും മാര്‍പാപ്പയ്ക്കുള്ള പരാതിയില്‍ ഉന്നയിക്കപ്പെടുന്നു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ പ്രതിനിധി വി.ജെ.ഹെല്‍സിന്തിന്റെ പേരിലാണ് കത്ത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നത്.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായാണ് ഭൂമി വിറ്റതെന്നും ഇതില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്നുമുള്ള ആരോപണങ്ങളുമായി ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിരുന്നു. ഭൂമിയിടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് മാര്‍ പാപ്പയ്ക്ക് അയച്ചുകൊടുക്കാന്‍ വൈദിക സമിതി തീരുമാനിച്ചിരുന്നു.