ഫോര്‍മുല വണ്‍ കാറോട്ട താരം ലൂയിസ് ഹാമില്‍ട്ടണിന്റെ ടീം ബ്രസീലില്‍ കൊള്ളയടിക്കപ്പെട്ടു. ലോക ചാംപ്യന്‍ഷിപ്പ് നേടിയ മെഴ്‌സിഡസ് ടീം ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സ് നടന്ന ദിവസമാണ് കൊള്ളയടിക്കപ്പെട്ടത്. മത്സരം നടന്ന ഇന്റര്‍ലാഗോസ് സര്‍ക്യൂട്ടില്‍ നിന്ന് താമസിച്ചിരുന്ന ഹോട്ടലിലേക്ക് മിനിബസില്‍ യാത്ര ചെയ്യുന്നതിനിടെ അക്രമികള്‍ തടഞ്ഞു നിര്‍ത്തുകയും കൊള്ളയടിക്കുകയുമായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. തന്റെ ടീമംഗത്തിന്റെ തലയില്‍ തോക്ക് ചൂണ്ടിക്കൊണ്ടായിരുന്നു കൊള്ളയെന്ന് ഹാമില്‍ട്ടണ്‍ പറഞ്ഞു.

സംഭവത്തില്‍ ടീമംഗങ്ങള്‍ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പറഞ്ഞ ഹാമില്‍ട്ടണ്‍ വിലപ്പെട്ടതെല്ലാം കൊള്ളയടിക്കപ്പെട്ടതായും വ്യക്തമാക്കി. മിനിബസുകളില്‍ ട്രാക്കില്‍ നിന്ന് ഹോട്ടലിലേക്ക് സഞ്ചരിക്കുന്ന മെക്കാനിക്കുകള്‍ക്കും സ്റ്റാഫിനും തങ്ങളുടെ ടീമിന്റെ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ധരിക്കരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബ്രിട്ടീഷ് കാറോട്ടക്കാരനായ വില്യംസിന്റെ ടീം കഷ്ടിച്ചാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഹാമില്‍ട്ടണിന്റെ ടീമിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് കണ്ടതായി വില്യംസിന്റെ ടീം അറിയിച്ചു. ബ്രസീലിലെ സ്‌പോര്‍ട് അധികൃതര്‍ സഞ്ചരിച്ച വാഹനം മറ്റൊരിടത്ത് കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ വര്‍ഷവും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ഫോര്‍മുല വണ്ണും സംഘാടകകരും ഇതിനെ ചെറുക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ഹാമില്‍ട്ടണ്‍ ആവശ്യപ്പെട്ടു.