ജനിച്ചു ഏഴാം ദിവസം കുഞ്ഞിന്റെ ആരോഗ്യനില വഷളായി. വളര്‍ച്ച പൂര്‍ത്തിയാകും മുമ്പാണ് കുഞ്ഞിന്റെ ജനനം. ഏഴാം മാസത്തില്‍. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. റോഡു മാര്‍ഗമുള്ള യാത്ര സാഹസമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

പക്ഷേ, എസ്.എ.ടി. ആശുപത്രിയില്‍ എത്തി ചികില്‍സ കിട്ടിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുടുംബം പ്രതീക്ഷിച്ചു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് തരപ്പെടുത്തി. പക്ഷേ, എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ പ്രശ്നമാകും. ലൈഫ് സേവ് മിഷന്റെ ആംബുലന്‍സ് ടീ ഉത്തരവാദിത്വത്തോടെ ഈ ഉദ്യമം ഏറ്റെടുത്തു.

പത്തനംതിട്ട സ്വദേശിയായ വി.ശ്രീജിത്തായിരുന്നു ഡ്രൈവര്‍. ഒരു വര്‍ഷമായി ആംബുലന്‍സ് ഓടിക്കുന്നുണ്ട്. വെന്റിലേറ്ററിന്റേയും മറ്റും സാങ്കേതിക വിദഗ്ധരായി ഇടുക്കി സ്വദേശി റെജി മാത്യുവും പത്തനംതിട്ട സ്വദേശി സനൂപ് സോമനും. ഇവര്‍ക്ക് വഴിയൊരുക്കാന്‍ കേരള പൊലീസ് മനസലിവുകാട്ടി. ഇതിനു പുറമെ, ആയിരത്തോളം പേര്‍ വഴിയൊരുക്കാന്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ വഴിയരികില്‍ കാത്തുനിന്നു.

കേരള ഡ്രൈവര്‍ ഫ്രീക്കേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളാണ് വഴിയൊരുക്കിയത്. രാത്രി 8.30ന് ആംബുലന്‍സ് തൃശൂരില്‍ നിന്ന് പുറപ്പെട്ടു. രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തി. 284 കിലോമീറ്റര്‍ പിന്നിട്ടത് 3.15 മണിക്കൂറുകൊണ്ടാണ്. അതും, കനത്ത മഴയില്‍. ഈ കൂട്ടായ്മ സമാനമായി അന്‍പതു തവണ ഇങ്ങനെ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുഞ്ഞ് എത്രയും വേഗം സുഖപ്പെടട്ടേയെന്നാണ് ഇവരുടെ പ്രാര്‍ഥന. ട്രാഫിക് സിനിമയില്‍ രോഗിയെ കൊണ്ടുപോകാന്‍ പൊലീസ് വഴിയൊരുക്കിയ കഥയ്ക്കു സമാനമാണ് ഈ സംഭവവും