പത്തനംതിട്ട∙ കേന്ദ്രസർക്കാർ കർശനനിലപാടെടുത്തതോടെ സംസ്ഥാനത്തെ ഭൂമി ഉടമകളെല്ലാം വസ്തുവിന്റെ വിവരങ്ങൾ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് സംസ്ഥാന സർക്കാരും ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമാണ് എല്ലാ സംസ്ഥാനങ്ങളോടും ഇത് നിർദേശിച്ചതെങ്കിലും ബെനാമി ഇടപാടിൽ ഭൂമി വാങ്ങിക്കൂട്ടുന്നവർക്കു കൂച്ചുവിലങ്ങിടാൻ കൂടിയാണ് ഇൗ നടപടി കേന്ദ്രം കർശനമായി നടപ്പാക്കുന്നത്.

ഇത് എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുന്നതോടെ രാജ്യത്ത് എവിടെ ഭൂമി വാങ്ങിയാലും ഒരാളുടെ ഉടമസ്ഥതയിൽ രാജ്യത്തു മറ്റെവിടെയൊക്കെ ഭൂമി വാങ്ങിയിട്ടുണ്ടെന്നു മനസിലാകും. കേരളത്തെ കൂടാതെ കർണാടകവും മഹാരാഷ്ട്രയും ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ ഇതുപോലെ നടപടിക്രമങ്ങൾക്കു തുടക്കമിട്ടുകഴിഞ്ഞു.

നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി)യുടെ സഹായമാണ് സംസ്ഥാന സർക്കാർ തേടുന്നത്. സംസ്ഥാനത്തെ എല്ലാ പൗരൻമാരിലേക്കും ആധാർ അധിഷ്ഠിത ഏകീകൃത തണ്ടപ്പേർ നടപ്പാക്കുന്നതിനു പ്രത്യേക സോഫ്റ്റ്‌വെയറും തയാറായിട്ടുണ്ട്. നിലവിൽ അതത് വില്ലേജ് ഓഫിസിലുകളിൽ മാത്രമാണ് ഭൂമി സംബന്ധിച്ച രേഖകളുള്ളു. മറ്റേതു സ്ഥലത്ത് വാങ്ങിയാലും മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോയെന്ന കാര്യം വില്ലേജ് ഓഫിസർമാർക്ക് അറിയാൻ കഴിയുമായിരുന്നില്ല.

രാജ്യത്തെ എവിടെ ഭൂമി വാങ്ങിയാലും വാങ്ങുന്നയാൾക്ക് എത്ര ഭൂമി മറ്റിടങ്ങളിലുണ്ടെന്ന് അപ്പോൾ തന്നെ ഏതു വില്ലേജ് ഓഫിസിലും സബ് റജിസ്ട്രാർ ഓഫിസിലും അറിയാൻ കഴിയും. ഓരോ പൗരന്റെയും പേരിൽ എത്ര ഭൂമിയുണ്ടെന്നു കൃത്യമായി അറിയുന്നതോടെ സർക്കാർ പുറമ്പോക്കും മിച്ചഭൂമിയുമൊക്കെ തിരിച്ചറിയാനും കഴിയും. സർക്കാരിന് ഇതു മറ്റു വികസന പദ്ധതികൾ ആലോചിക്കുന്നതിനും ഗുണപ്രദമാകുമെന്നും കണക്കുകൂട്ടുന്നു.

2018ലാണ് കേന്ദ്രസർക്കാരിന്റെ നിർദേശം ചീഫ് സെക്രട്ടറിക്കും റജിസ്ട്രേഷൻ വകുപ്പ് മേധാവിക്കും ലാൻഡ് റവന്യു കമ്മീഷണർക്കും ലഭിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കേന്ദ്രത്തിന്റെ കത്തുകൾ തുടരെ വന്നതോടെ ഇതുസംബന്ധിച്ച് നിർദേശങ്ങൾ തയാറാക്കി ലാൻഡ് റവന്യു കമ്മീഷണർ റവന്യു വകുപ്പിന് 2019ൽ നൽകിയിരുന്നു, വിശദമായ ചർച്ചകൾക്കുശേഷം കഴിഞ്ഞദിവസം റവന്യുസെക്രട്ടറിയുടെ ഉത്തരവിറങ്ങി.