ഇന്തോനീഷ്യയില്‍ 189 പേരുമായി പോയ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണു. ജക്കാര്‍ത്തയില്‍ നിന്ന് പാങ്്കല്‍ പിനാങ് നഗരത്തിലേക്ക് പോയ ലയണ്‍ എയറിന്റെ ബോയിങ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജക്കാര്‍ത്തയില്‍ നിന്ന് രാവിലെ 6.20ന് പറന്നയുര്‍ന്ന വിമാനവുമായുള്ള എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ബന്ധം 13 മിനിറ്റിന് ശേഷം നഷ്ടമാവുകയായിരുന്നു.

ജക്കാര്‍ത്തന്‍ തീരത്ത് നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചു. വിമാനം തകർന്നായി ഇന്തൊനീഷ്യയുടെ രക്ഷാപ്രവർത്തക ഏജൻസി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു. ജാവയ്ക്ക് സമീപം കടലി‍ൽ‍ ഹെലികോപ്റ്ററുകളും, ബോട്ടുകളും ഉപയോഗിച്ച് വിപുലമായി തിരച്ചില്‍ തുടരുന്നതായി ഇന്തൊനീഷ്യന്‍ സുരക്ഷാ ഏജന്‍സി അറിയിച്ചു.

കടലില്‍ നിന്ന് ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും അത് ലയണ്‌‍ എയറിലേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 210 ആളുകൾക്ക് യാത്രചെയ്യാവുന്ന വിമാനമാണു തകർന്നു വീണത്. പടിഞ്ഞാറൻ ജാവ പ്രവിശ്യയിൽ വച്ചാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.