ലണ്ടന്‍: ഭക്ഷണ സാധനങ്ങളും ച്യൂയിംഗമ്മും പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി കളയുന്നവരെ പിടികൂടാനൊരുങ്ങി ഗവണ്‍മെന്റ്. ഇത്തരക്കാരെ പിടികൂടി പിഴയീടാക്കാനുള്ള ലിറ്റര്‍ ലെവി നടപ്പില്‍ വരുത്താന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടും എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവും തയ്യാറെടുക്കുന്നതായാണ് വിവരം. ഒാരോ വര്‍ഷവും ബ്രിട്ടനില്‍ കുന്നുകൂടുന്ന മില്യന്‍ കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഈ കുരിശു യുദ്ധത്തിന് തുടക്കം കുറിക്കുന്നതെന്നാണ് സൂചന.

വെള്ളത്തില്‍ അലിയുകയോ ദ്രവിച്ചു പോകുകയോ ചെയ്യാത്ത ച്യൂയിംഗം വന്യമൃഗങ്ങള്‍ക്കും പാര്‍ക്കുകളുടെ നടപ്പാതകള്‍ക്കും ഭീഷണിയാണ്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ആയാണ് പല രാജ്യങ്ങളും ഇതിനെ കണക്കാക്കുന്നത്. ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ പൊതുജനാഭിപ്രായത്തിനായി ഇന്ന് പുറത്തിറങ്ങും. പ്ലാസ്റ്റിക് കപ്പുകള്‍, കട്ട്‌ലെറി, ക്രിസ്പ് പാക്കറ്റുകള്‍, കുപ്പികള്‍ തുടങ്ങി സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന തരത്തിലുള്ള ലെവി ച്യൂയിംഗം ഉല്പാദകരും നല്‍കേണ്ടതായി വരുന്ന വിധത്തിലുള്ള ചട്ടങ്ങളാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

പേവ്‌മെന്റുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ച്യൂയിംഗ് ഗം നീക്കം ചെയ്യാന്‍ 10 പെന്‍സ് വീതം ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇപ്രകാരം നീക്കം ചെയ്യാനുള്ള പണം കൂടി നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നാണ് മന്ത്രിമാര്‍ക്കു മേല്‍ ഉയരുന്ന സമ്മര്‍ദ്ദം. രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും വിശദീകരിക്കപ്പെടുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പരിസ്ഥിതി നേരിടുന്ന ഒരു വിപത്താണെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ ട്രഷറിക്ക് കൂടുതല്‍ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്നുണ്ടെന്നും ഹാമണ്ട് പറഞ്ഞു. പ്ലാസ്റ്റിക്കിന് ബദലായി ഒരു ബയോ ഡീഗ്രേഡബിള്‍ അല്ലെങ്കില്‍ റീസൈക്കിള്‍ ചെയ്യാവുന്ന പദാര്‍ത്ഥം വികസിപ്പിച്ചെടുക്കാന്‍ വ്യവസായങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും 20 മില്യന്‍ പൗണ്ടിന്റെ ഇന്നവേഷന്‍ ഫണ്ട് അവതരിപ്പിക്കാനും പദ്ധതിയുണ്ട്.