കൊടും വിഷമുള്ള സ്പിറ്റിംഗ് കോബ്രയുടെ കടിയേറ്റ ആറുവയസുകാരി അതിശയകരമായി തിരികെ ജീവിതത്തിലേക്ക്. താടിയില്‍ പാമ്പിന്റെ കടിയേറ്റ കുട്ടിയെ രക്ഷിക്കുന്നതിനായി 17 ഡോസ് ആന്റിവെനവും ആറു ദിവസത്തിനുള്ളില്‍ നാല് ശസ്ത്രക്രിയകളും ആവശ്യമായി വന്നു. സൗത്ത് ആഫ്രിക്കയിലെ ബാലിറ്റോയിലാണ് സംഭവം. ഒരു മാസം മുമ്പ് കിടപ്പുമുറിയില്‍വെച്ച് രാത്രിയാണ് മിഖൈല ഗ്രോവിന് പാമ്പിന്റെ കടിയേറ്റത്. ആഫ്രിക്കയിലെ വിഷമേറിയ പാമ്പുകളില്‍ ഒന്നായ മൊസാമ്പിക് സ്പിറ്റിംഗ് കോബ്രയായിരുന്നു മിഖൈലയെ കടിച്ചത്. ഇതേക്കുറിച്ച് കുട്ടിയുടെ പിതാവ് ലുഡ്വിഗ് പറയുന്നത് ഇങ്ങനെ.

ജനുവരിയിലെ ഒരു ഞായറാഴ്ചയാണ് സംഭവം. താനു ഭാര്യ ഇംങ്ങും കുട്ടികളെ മുറിയിലേക്ക് ഉറങ്ങാന്‍ വിട്ടു. രാത്രി 8 മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് ഇംങ് കതക് തുറന്നപ്പോള്‍ പാമ്പ് വിഷം ചീറ്റുകയും ഭാര്യയുടെ കണ്ണുകളില്‍ വിഷം പതിക്കുകയും ചെയ്തു. സ്പിറ്റിംഗ് കോബ്രയുടെ വിഷം കണ്ണില്‍ വീണാല്‍ അന്ധതയ്ക്ക് പോലും ഇടയാകുമെന്നതിനാല്‍ ഇംങ് കണ്ണ് കഴുകാന്‍ പോയി. മിഖൈലയുടെ താടിയില്‍ പാമ്പിന്റെ കടിയേറ്റ പാടുകള്‍ താന്‍ കണ്ടു. ഇതോടെ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബാലിറ്റോയിലെ നെറ്റ്‌കെയര്‍ അല്‍ബെര്‍ലിറ്റോ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഇതിനിടയില്‍ വിളിച്ചതിനാല്‍ ആശുപത്രിയില്‍ അടിയന്തര തയ്യാറെടുപ്പുകള്‍ നടത്താനായി.

ബിയാന്‍ക വിസ്സര്‍ എന്ന പാമ്പുവിഷ ചികിത്സയില്‍ വിദ്ഗ്ദ്ധയായ ഡോക്ടറെ ആശുപത്രി വിളിച്ചു വരുത്തിയിരുന്നു. മൊസാമ്പിക് സ്പിറ്റിംഗ് കോബ്രയുടെ കടി അപകടകരമായതിനാല്‍ താന്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ തന്നെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നുവെന്ന് ഡോക്ടര്‍ പിന്നീട് വെളിപ്പെടുത്തി. ശ്വാസനാളം തടസപ്പെടാതിരിക്കാന്‍ കുട്ടിക്ക് ആദ്യത്തെ ശസ്ത്രക്രിയ നടത്തുകയും ആന്റിവെനം സ്വീകരിക്കുന്നതിന് ശരീരത്തെ തയ്യാറാക്കാന്‍ സ്റ്റീറോയ്ഡ്, അഡ്രിനാലിന്‍ കുത്തിവെയ്പ്പുകള്‍ നല്‍കുകയും ഇതിനിടെ ചെയ്തു.

നാല് ദിവസത്തിനുള്ളില്‍ മിഖൈലയ്ക്ക് 17 ഡോസ് ആന്റിവെനമാണ് നല്‍കിയത്. നീരും അണുബാധയുമുണ്ടായ താടിയിലും കവിളിലുമായി പിന്നീട് മൂന്ന് ശസ്ത്രക്രിയകള്‍ കൂടി നടത്തേണ്ടി വന്നു. കവിളിലെ കൊഴുപ്പുകലകള്‍ ഒട്ടേറെ നഷ്ടമായതിനാല്‍ അവ ഇനി ഒരു ശസ്ത്രക്രിയയിലൂടെ തിരികെ സ്ഥാപിക്കേണ്ടി വരും. അടിയന്തരമായി ചികിത്സ നല്‍കാനായതിലൂടെയാണ് കുട്ടിയെ രക്ഷക്കാന്‍ കഴിഞ്ഞതെന്ന് ഡോ.വിസ്സര്‍ പറഞ്ഞു. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതില്ല. പാമ്പിന്റെ പിന്നാലെ പോയി സമയം നഷ്ടപ്പെടുത്താതെ കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അവര്‍ പറയുന്നു.