യുകെയിലെ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം താറുമാറാകുന്നു. ആംബുലന്‍സ് വാഹനങ്ങളില്‍ തെറ്റായ ഇന്ധനം നിറയ്ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ആംബുലന്‍സിന് ആവശ്യമായ ഇന്ധനം ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന ക്രൂ അംഗങ്ങള്‍ തെറ്റായ ഇന്ധനം നിറയ്ക്കുന്നു. ഇത് കാരണം ദിവസങ്ങളോളം ആംബുലന്‍ പ്രവര്‍ത്തനരഹിതമാകും. ഡീസലിന് പകരം പെട്രോള്‍ നിറച്ചാല്‍ വാഹനത്തിന്റെ എഞ്ചിന് തകരാറ് സംഭവിക്കും. ഇതോടെ ദിവസങ്ങളോളം നീളുന്ന റിപ്പയറിംഗ് ജോലികള്‍ ആവശ്യമായി വരികയും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യാനുസരണം ആംബുലന്‍സുകള്‍ ലഭ്യമാകാതെ വരികയും ചെയ്യും. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍എച്ച്എസിന് സ്വന്തമായുള്ള ബങ്കറിംഗ് ഹബ്ബുകളില്‍ പോലും ഇത്തരം പിഴവുകള്‍ ഉണ്ടാകുന്നുണ്ട്.

2012 മുതല്‍ യുകെയില്‍ ഇത്തരത്തിലുള്ള 769 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രൂ അംഗങ്ങളുടെ അശ്രദ്ധയാണ് തെറ്റായ ഇന്ധനം നിറയ്ക്കുന്നതിന് കാരണമാകുന്നത്. പാരാമെഡിക്കുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് അധികൃതര്‍ നല്‍കാറുണ്ട്. ഇത് സംബന്ധിച്ച ഓഡിയോ അലര്‍ട്ട് ആംബുലന്‍സ് ക്രൂ അംഗങ്ങള്‍ക്ക് നല്‍കാറുണ്ടെങ്കിലും പല സമയങ്ങളില്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. എആന്‍ഇ ഡിപാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരുടെ അപര്യാപ്തത ആംബുലന്‍സ് ട്രസ്റ്റുകളെ കാര്യമായി ബാധിക്കാറുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ച് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അടിയന്തര സമയങ്ങളില്‍ പോലും ജീവനക്കാരുടെ അപര്യാപ്തത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

വിന്ററില്‍ ആംബുലന്‍സ് സ്റ്റാഫുകളുടെ അപര്യാപ്തത വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിന്ററിലെ പ്രതിസന്ധി മറികടക്കാന്‍ ടാക്‌സികള്‍ വരെ ഉപയോഗിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയിരുന്നു. ജീവനക്കാരുടെ ലഭ്യതയിലുള്ള കുറവ് ആംബുലന്‍സ് വാഹനങ്ങളിലുണ്ടാകുന്ന കുറവും പൊതുജനാരോഗ്യ രംഗത്തെ സാരമായി ബാധിക്കും. തെറ്റായ ഇന്ധനം നിറയ്ക്കുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തുമെന്നും നികുതിപ്പണം പാഴാവുന്നതിന് കാരണമാകുമെന്നും കാംമ്പയിനേഴ്‌സ് പറയുന്നു. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് 156 ആംബുലന്‍സിലാണ് തെറ്റായ ഇന്ധനം നിറച്ചിരിക്കുന്നത്. ഈ ആംബുലന്‍സുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി ഏതാണ്ട് 51,500 പൗണ്ട് ചെലവ് വന്നിട്ടുണ്ട്.