വെബ്‌സൈറ്റിലൂടെ തലസ്‌ഥാനത്ത്‌ വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സജീവം. ഡേറ്റിംഗ്‌ വെബ്‌സൈറ്റായ ലൊക്കാന്റോയിലൂടെ ഇ-മെയില്‍ വിലാസവും വാട്‌സ് ആപ്പ്‌ നമ്പറും നല്‍കിയാണ്‌ ഇടപാടുകള്‍.മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അഭിരുചികള്‍ ആരായുന്ന ഇവര്‍ ഇടപാടുകാര്‍ നേരിട്ടെത്തുമ്പോള്‍ മാത്രമേ പെണ്‍കുട്ടികളെയും നിരക്കിനെയും പറ്റി വിശദീകരിക്കൂ. എസ്‌കോര്‍ട്ട്‌സ് സര്‍വീസുകള്‍ എന്ന പേരിലാണ്‌ ഇവയുടെ പ്രവര്‍ത്തനം. ചാല,കവടിയാര്‍,കഴക്കൂട്ടം,പട്ടം,പൂവാര്‍,ടെക്‌നോ പാര്‍ക്ക്‌,തിരുവല്ലം,വഴുതക്കാട്‌ എന്നിവടങ്ങളില്‍ നിന്നായി ആയിരത്തിലേറെ പരസ്യങ്ങളാണ്‌ സൈറ്റില്‍ നല്‍കിയിരിക്കുന്നത്‌.

റിയല്‍ എസ്‌കോര്‍ട്ട്‌ സര്‍വീസ്‌, ഹാപ്പിഅവേഴ്‌സ് ,മോഡേണ്‍ എസ്‌കോര്‍ട്ട്‌ സര്‍വീസ്‌, റോസ്‌ എസ്‌കോര്‍ട്ട്‌സ്, കാര്‍ത്തിക എസ്‌കോര്‍ട്ട്‌സ്,നീലിമ എസ്‌കോര്‍ട്‌സ്,റൊമാന്‍സ്‌ എസ്‌കോര്‍ട്ട്‌സ് എന്നിങ്ങനെ നിരവധി ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സംഘങ്ങളാണ്‌ സൈറ്റില്‍ പരസ്യം നല്‍കിയിരിക്കുന്നത്‌.ടെലിവിഷന്‍ താരങ്ങള്‍ ഉള്‍പ്പടെ തങ്ങളുടെ സംഘത്തിലുണ്ടെന്നാണ്‌ ഇവര്‍ അവകാശപ്പെടുന്നത്‌.

പെണ്‍വാണിഭം മാത്രമല്ല പുരുഷ വാണിഭവും ലൊക്കന്റോയിലൂടെ സുഗമമായി നടക്കുന്നുണ്ട്‌. ചെറുപ്പക്കാരായ യുവാക്കളെ ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി പരസ്യങ്ങളാണ്‌ സൈറ്റില്‍ നല്‍കിയിരിക്കുന്നത്‌. 7000 മുതല്‍ 13000 വരെ പ്രതിഫലം വാഗ്‌ദാനം ചെയ്‌താണ്‌ ഇവര്‍ യുവാക്കളെ വലയിലാക്കുന്നത്‌.മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ ‘ഓപ്പറേഷന്‍ ബിഗ്‌ ഡാഡി’ എന്ന പദ്ധതിയിലൂടെ ഈ സൈറ്റിനെതിരെ കര്‍ശന നടപടി കൈക്കൊണ്ടെങ്കിലും പിന്നീട്‌ പോലീസും സര്‍ക്കാരും ഓണ്‍ലൈന്‍ മാംസക്കച്ചവടം നടത്തുന്ന ലോക്കാന്റോയ്‌ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.