കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. വയനാടും, കർണാടകയിൽ നിന്നുള്ള മണ്ഡലവുമാണ് പരിഗണനയിൽ ഉള്ളതെന്നാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയയും കര്‍ണാടക പിസിസി പ്രസിഡന്‍റി ദിനേശ് ഗുണ്ട് റാവുവുമാണ്.

രാഹുൽ ഗാന്ധി, അമേഠിക്ക്‌ പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. വയനാട് തെരഞ്ഞെടുക്കണമോ കർണാടകയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കണമോ എന്ന കാര്യത്തിലാണ് തീരുമാനം എടുക്കേണ്ടത്.
രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ ഉള്ളതിനാലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുന്നതിനാലും ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കാം.

രണ്ടാമതൊരു സീറ്റിൽ മത്സരിക്കുന്നത് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന നേതാക്കൾ എന്നിവരുമായി രാഹുൽ സംസാരിച്ചു.സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുകൂല നിലപാട് അറിയിച്ചെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനുളള സാധ്യത മങ്ങിയിരിക്കുകയാണ്. മോദി മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ബെംഗളൂരു സൌത്തിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു.