ആദ്യഘട്ട വോട്ടെടുപ്പിനുളള തിരഞ്ഞെടുപ്പ് കമ്മിഷന്‍ വി‍‍ജ്ഞാപനം ഇന്ന് പുറത്തിറങ്ങും. പതിനെട്ട് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും തൊണ്ണൂറ്റിയൊന്ന് ലോക്സഭാ മണ്ഡലങ്ങളിലാണ് ഏപ്രില്‍ പതിനൊന്ന് വോട്ടെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ടമാണ് വോട്ടെടുപ്പ്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങള്‍ ഏപ്രില്‍ പതിനൊന്നിന് പോളിങ് ബൂത്തിലെത്തും. 2014ല്‍ ബി.ജെ.പിയാണ് എട്ടുമണ്ഡലങ്ങളിലും ജയിച്ചുകയറിയത്. എന്നാല്‍, കൈറാനയില്‍ 2018ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം സമാജ്‍വാദി പാര്‍ട്ടിക്കായിരുന്നു. ഒറ്റഘട്ടമായി നടക്കുന്ന ആന്ധ്രയിലെ ഇരുപത്തിയഞ്ചും തെലങ്കാനയിലെ പതിനേഴും അരുണാചലിലെയും മേഘാലയയിലെയും രണ്ടും ലോക്സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ പതിനൊന്നിനാണ് വോട്ടെടുപ്പ്.

ആദ്യഘട്ടത്തിലെ മറ്റു സംസ്ഥാനങ്ങളുടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം ഇങ്ങനെ. മഹാരാഷ്ട്ര…ഏഴ്, ബിഹാര്‍..നാല്, കശ്മീര്‍ രണ്ട്, ഉത്തരാഖണ്ഡ് അഞ്ച്. ജമ്മുകശ്മീരിലെയും പശ്ചിമബംഗാളിലെയും രണ്ടും, നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളും ബൂത്തിലെത്തും. കേന്ദ്രഭരണപ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാറിലെയും ലക്ഷദ്വീപിലെയും ഏക മണ്ഡലങ്ങളും ഏപ്രില്‍ പതിനൊന്നിന് വോട്ടുചെയ്യും.

നാമനിര്‍ദേശം സമര്‍പ്പിക്കാനുളള അവസാനതീയതി മാര്‍ച്ച് ഇരുപത്തിയഞ്ചാണ്. പിന്‍വലിക്കാനുളള തീയതി ഇരുപത്തിയെട്ടും. മേയ് ഇരുപത്തിമൂന്നിനാണ് വോട്ടെണ്ണല്‍. ഒറ്റഘട്ടമായി നടക്കുന്ന ആന്ധ്ര, സിക്കിം, അരുണാചല്‍ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനും ഇതേ സമയക്രമം തന്നെയാണ്.