തിരുവനന്തപുരം: ടി.പി.സെന്‍കുമാര്‍ വിരമിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ വീണ്ടും പോലീസ് മേധാവിയുടെ പദവിയിലേക്ക്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ബെഹ്‌റയുടെ തിരിച്ചുവരവില്‍ തീരുമാനമായി. സെലക്ഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്തിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇന്നലെയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. നളിനി നെറ്റോ അധ്യക്ഷയായ സമിതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും ഡിജിപിയി നിയമിക്കുന്ന സമിതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് സെലക്ഷന്‍ കമ്മിറ്റി. വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ വിരമിക്കുന്നത്. അന്നുതന്നെ ബെഹ്റ ചുമതലയേല്‍ക്കും. പൊലീസ് മേധാവിയായി തെരഞ്ഞെടുത്ത കാര്യം തന്നെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു ബെഹ്‌റയുടെ ആദ്യ പ്രതികരണം.

അങ്ങനെ തീരുമാനിച്ചെങ്കില്‍ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്‌റ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി നിയമിക്കപ്പെട്ടത്.