ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാലിടത്ത് തീരുമാനമായില്ല. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്.

എറണാകുളത്ത് കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡന്‍ എം.എല്‍.എയെ ലോക്സഭയിലേക്ക് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ബെന്നി ബെഹനാന്‍ (ചാലക്കുടി), ആന്റോ ആന്റണി (പത്തനംതിട്ട), ടി.എന്‍.പ്രതാപന്‍ (തൃശൂര്‍), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ശശി തരൂര്‍ (തിരുവനന്തപുരം), എം.കെ രാഘവന്‍ (കോഴിക്കോട്), വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ്(ആലത്തൂര്‍), രാജ്മോഹൻ ഉണ്ണിത്താൻ (കോസർകോട്) ,രമ്യ ഹരിദാസ്(ആലത്തൂര്‍) എന്നിങ്ങനെയാണ് 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ.

നാലിടത്തു തീരുമാനമായില്ല. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചില്ലെന്ന് മുല്ലപ്പളളി പറഞ്ഞു. ഇവിടങ്ങളിൽ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകും. തര്‍ക്കം മൂലമല്ല മൂന്നിടത്ത് വൈകുന്നത്. കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാലാണ്. ഉമ്മന്‍ ചാണ്ടിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. വയനാട്ടില്‍ അഞ്ച് പേരുകള്‍ പരിഗണനയിലുണ്ട്. ആലപ്പുഴയിലും ആറ്റിങ്ങലിലും മൂന്നുവീതം പേരുകളും പരിഗണനയിലുണ്ട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് തനിക്കു സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. തന്നെ ഒഴിവാക്കിയത് ഞെട്ടലുണ്ടാക്കി.

ഒഴിവാക്കുമെന്ന സൂചനകളൊന്നും നല്‍കിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖം. എന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം. താന്‍ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല. പ്രായമായത് തന്റെ തെറ്റല്ല. ആകാശത്തുനിന്ന് പൊട്ടിവീണ ആളല്ല താന്‍. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹികസേവനവുമായി മുന്നോട്ടുപോകും. ഹൈബിയെ പിന്തുണയ്ക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

സുഹൃത്തുക്കളുമായി ആലോചിച്ച് തുടര്‍തീരുമാനമെടുക്കുമെന്നും കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു. എറണാകുളത്തു തനിക്കു പകരം ഹൈബി ഈഡനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു കെ.വി. തോമസ്. ഇതിനിടെ കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ നീക്കങ്ങൾ തുടങ്ങി. കെ.വി.തോമസ് ഞായറാഴ്ച സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മന്‍മോഹന്‍ സിങ്ങും മുകുള്‍വാസ്നികും കെ.വി.തോമസുമായി ഫോണില്‍ സംസാരിച്ചു.

പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ആത്മാര്‍ഥതയോടെ നിറവേറ്റുമെന്ന് എറണാകുളം സ്ഥാനാർഥി ഹൈബി ഈഡന്‍. കെ.വി. തോമസ് പക്വതയുളള നേതാവാണ്. അദേഹം പിന്തുണയ്ക്കും.

കെവി തോമസിന്റെ ഗൈഡന്‍സിന് കീഴിലാകും താന്‍ മല്‍സരിക്കുക. ഹൈക്കമാന്‍ഡ് അദേഹത്തിന് വലിയ ചുമതല നല്‍കുമെന്നും ഹൈബി പറഞ്ഞു. കെ.വി. തോമസിനെ ഒഴിവാക്കിയതല്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. കെ.വി.തോമസിന് പാര്‍ട്ടി വലിയ സ്ഥാനം നല്‍കുമെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേർത്തു.

കാസര്‍കോട് യു.ഡി.എഫിന് ബാലികേറാമലയല്ലെന്ന് കോൺഗ്രസ് സ്ഥാനാർഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. തികഞ്ഞ വിജയപ്രതീക്ഷയാണ് കാസർകോടുള്ളത്. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരിക്കും മണ്ഡലത്തിൽ. കാസർകോടിനു തന്നെ നന്നായറിയാം. മലബാറിന്റെ സ്നേഹം ആവോളം അനുഭവിച്ച വ്യക്തിയാണ് താൻ. വിജയിച്ച് എംപിയായി താൻ പാർലമെന്റിൽ പോയിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനം കാസർകോടിനെ ഇളക്കി മറിച്ചിരിക്കുകയാണ്. 50 വർഷത്തെ തന്റെ രാഷ്ട്രീയപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോടു പറഞ്ഞു.