ലണ്ടന്‍: വളരെ ചെറിയ പ്രായത്തില്‍ തന്നെ ഉയരങ്ങള്‍ സ്വപ്‌നം കണ്ടാണ് റെഗ്ഗി നെല്‍സണ്‍ എന്ന സാധാരക്കാരന്‍ വളര്‍ന്നത്. സ്വപ്‌നങ്ങള്‍ മാത്രമല്ല അതിന് വേണ്ടി പ്രവൃത്തിക്കാനും നെല്‍സണ്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എസ്‌റ്റേറ്റ് കൗണ്‍സിലില്‍ വളര്‍ന്ന ഒരാള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്നതിനും എത്രയോ മുകളിലേക്ക് താനെത്തി ചേരുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു. ഒരാള്‍ കഠിനമായി ആഗ്രഹിക്കുകയും സമാന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ എന്തും നടക്കുമെന്ന് പഴമക്കാര്‍ പറയുന്നത് പോലെ നെല്‍സന്റെ ജീവിതത്തിലും സംഭവിച്ചു. ഇന്ന് യു.കെയിലെ ടോപ് ലെവല്‍ ഫിനാന്‍സിംഗ് ജോലിയുള്ള കൗമാരക്കാരനിലൊരാളായി നെല്‍സണ്‍ വളര്‍ന്നു കഴിഞ്ഞു.

കാര്യം അത്ര നിസാരമല്ല ഈ വളര്‍ച്ച. എസ്‌റ്റേറ്റ് കൗണ്‍സിലില്‍ ജനിച്ചു വളര്‍ന്ന നെല്‍സന് വളരെ പരിമിതമായ ജീവിത സാഹചര്യം മാത്രമെ ഉണ്ടായിരുന്നുള്ളു. സ്‌കൂള്‍ കാലഘട്ടത്തിന് മുന്‍പ് തന്നെ പിതാവ് മരണപ്പെട്ടു. പിന്നീട് അമ്മ ഒറ്റയ്ക്കാണ് നെല്‍സനെ വളര്‍ത്തിയത്. ഉയരങ്ങള്‍ കീഴടക്കാന്‍ എന്ത് ചെയ്യണമെന്ന് മാത്രം നെല്‍സന് അറിയില്ലായിരുന്നു. പിന്നീട് അവന്‍ ലണ്ടനിലെ ഏറ്റവും പണക്കാര്‍ താമസിക്കുന്ന തെരുവിന്റെ പേര് ഗൂഗിള്‍ ചെയ്തു. കെനിംഗ്സ്റ്റണ്‍- ചെല്‍സിയെന്ന് സെര്‍ച്ച് റിസള്‍ട്ട് വന്നു. പണക്കാരുടെ തെരുവുകളിലെത്തി ഒരോ വീട്ടിലും കയറി അവരുടെ വിജയഗാഥയെക്കുറിച്ച് അന്വേഷിക്കുകയാണ് പിന്നീട് അയാള്‍ ചെയ്തത്. മണിക്കൂറുകള്‍ ഇതിനായി അദ്ദേഹം ചെലവഴിച്ചു. അവസാനം ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ബ്ലാക്ക്‌റോക്കിന്റൈ സീനിയര്‍ ക്വിന്‍ന്റിന്‍ പ്രൈസിന്റെ ഭാര്യ എലിസബത്ത് പ്രൈസ് നെല്‍സനെ സംഭാഷണത്തിനായി ക്ഷണിച്ചു.

നെല്‍സന്റെ ജീവിതത്തിലെ വഴിത്തിരിവായി ആ ഉപദേശങ്ങളാണ്. ആദ്യം ആല്‍ഫാ സ്ട്രാറ്റജീസ് ഒരു ദിവസം ഓഫീസിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. പിന്നീട് 4 ഇന്റന്‍ഷിപ്പുകള്‍, ഡിഗ്രി. എല്ലാത്തിനും അവസാനമായി നെല്‍സന്റെ സ്വപ്‌നതുല്ല്യമായ ജോലിയും. കഠിനാദ്ധ്വാനവും ജീവിത ലക്ഷ്യങ്ങളുമാണ് നെല്‍സനെ ഉയരങ്ങളില്‍ എത്തിച്ചത്. 22കാരനായ നെല്‍സന് ഇപ്പോഴും തന്റെ കരിയര്‍ വളര്‍ച്ച വിശ്വസിക്കാനായിട്ടില്ല. അച്ഛന്‍ നേരത്തെ നഷ്ടപ്പെട്ടതിനാല്‍ എനിക്ക് ഉപദേശങ്ങള്‍ സ്വീകരിക്കാനോ റോള്‍ മോഡലാക്കാനോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പണക്കാരെ തേടി ചെന്നത്. ഒരോ തെരുവുകളിലും വലിയ വിലയുള്ള കാറുകളുണ്ടായിരുന്നു. ഞാന്‍ പണം മാത്രമായിരുന്നു ഒരോന്നിലും കണ്ടത്. മികച്ച രീതിയില്‍ ജീവിതം പടത്തുയര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും നെല്‍സന്‍ പറയുന്നു.