കൊച്ചി: സംസ്ഥാനത്ത് മതപരിവര്‍ത്തനം നടത്തി വിവാഹിതരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സംഘടന രൂപീകരിക്കുന്നു. മതപരിവര്‍ത്തനത്തിനു ശേഷം സിറിയയിലേക്ക് കടന്നുവെന്ന് കരുതുന്ന നിമിഷയുടെ അമ്മ കെ.ബിന്ദുവും ഹാദിയയുടെ പിതാവ് അശോകനുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി വിവാഹങ്ങള്‍ നടത്തുന്നത് തടയാനാണ് സംഘടനയെന്ന് ഇവര്‍ പറഞ്ഞു.

മതപരിവര്‍ത്തന വിവാഹങ്ങള്‍ വഴി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടികളെ സഹായിക്കാനും വിവിധ കോടതികളിലായി നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് സംഘടന വരുന്നത്. നിലവില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ തൃപ്തരല്ലെന്ന് ഇവര്‍ അറിയിച്ചു. വിഷയം ഉന്നയിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണെന്നും ബിന്ദു വ്യക്തമാക്കി.